“”മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ ഒരാണ്ട് ; സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും

കല്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ ഒരാണ്ട്. സംസ്ഥാനത്ത് സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. 2024 ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു.
മരിച്ചു പോയ വിദ്യാർത്ഥികളോടുള്ള ആദരസൂചകമായും, കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഇന്ന് രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ആകെ 298 പേര്‍ മരിച്ചതായാണ് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക കണക്ക്. ദുരന്തത്തിൽപെട്ട 32 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ട് മാസം മുൻപ് സർക്കാർ ഇനിയും കണ്ടെത്താനാകാത്ത ഈ 32 പേരെയും മരിച്ചതായി കണക്കാക്കി.
അതേസമയം മുണ്ടക്കൈ- ചൂരൽമല പുനരധിവാസം ഏതൊരു വിഷമസന്ധിയെയും ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകമാണെന്നും പുനരധിവാസം മികച്ച രീതിയിൽ പൂർത്തീകരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന് ഒരു വർഷം തികയുന്ന വേളയിൽ പുറത്തിറക്കിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് മുണ്ടക്കൈ ചൂരൽമല പ്രദേശത്ത് സർക്കാർ നടത്തിയ നിരന്തര ഇടപെടലുകളെ കുറിച്ചും ഏറ്റെടുത്ത ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്. മുണ്ടക്കൈ- ചൂരൽമല ദുരന്തം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്.
ദുരന്തമുണ്ടായ ഉടനെ രക്ഷാപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാനും ഏകോപിപ്പിക്കാനും നമുക്ക് സാധിച്ചുവെന്നും സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർത്തു നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നാടിൻ്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
