മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മറ്റം വരുത്തി. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കൂടാതെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇന്ന് രാവിലെ പുറത്തുവന്ന മുന്നറിയിപ്പ് സന്ദേശത്തിൽ ഇന്ന് ഒരിടത്തും ഓറഞ്ച് അലർട്ട് നൽകിയിരുന്നില്ല. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് നൽകിയിരുന്നത്.
നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് ആയിരിക്കും. ജൂലൈ ഒമ്പത് മുതൽ 11 വരെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം തെക്കൻ കേരളത്തിൽ മഴ പൂർണമായും മാറിയ അവസ്ഥയിലാണ് ഇപ്പോൾ. എന്നാൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സൂചിപ്പിക്കുന്നു. വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും.
ഇന്ന് വൈകിട്ടോടെ മഴയുടെ തീവ്രത പൂർണമായും ഒഴിയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. നാളെമുതൽ സംസ്ഥാനത്ത് തെളിഞ്ഞ കാലവസ്ഥയാകുമെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് നാല് മണിവരെയുള്ള സമയത്ത് പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു