ഡ്രൈവിംഗ് ലൈസൻസ് അടിമുടി മാറുന്നു ; പിവിസി പെറ്റ് ജി കാർഡ്, കൂടാതെ 7 സുരക്ഷാ സംവിധാനങ്ങളും
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകൾ നാളെ മുതൽ അടിമുടി മാറും. 7 സുരക്ഷാ സംവിധാനങ്ങളുള്ള പിവിസി പെറ്റ് ജി കാർഡാണ് ലൈസൻസ് ആയി നൽകുന്നത്. ഇപ്പോൾ ലാമിനേറ്റ് ചെയ്ത ലൈസൻസ് ആണ് ആർ ടി ഓഫീസുകളിൽ വിതരണം ചെയ്യുന്നത്.
ലേണേഴ്സ് മുതൽ ലൈസൻസ് ലഭിക്കുന്നതുവരെ 900 രൂപയാണ് ഫീസ് ആയി ഈടാക്കുന്നത്. കാലാവധി കഴിയുന്നതിനു മുൻപ് ലൈസൻസ് പുതുക്കുന്നതിന് തപാൽചാർജ് ഉൾപ്പെടെ 505 രൂപയാണ് ഫീസ്. ഇത് കുറയ്ക്കുന്നതിനുള്ള നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്.
എറണാകുളത്തെ ആർടി ഓഫീസിൽ നിന്നാണ് പിവിസി പെറ്റ് ജി കാർഡുകൾ വിതരണം ചെയ്യുന്നത്. ആവശ്യത്തിനനുസരിച്ച് കാർഡുകൾ വിതരണം ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നേരത്തെ സ്മാർട്ട് കാർഡിലേക്ക് മാറാൻ തീരുമാനിച്ചിരുന്നെങ്കിലും കോടതിയിലെ കേസുകളാണ് തിരിച്ചടിയായത്.
ഏഴുതരം സുരക്ഷാസംവിധാനങ്ങളാണ് ലൈസൻസിൽ ഒരുക്കിയിരിക്കുന്നത്.
സീരിയൽ നമ്പർ,യു വി എംബ്ലം, ഗില്ലോച്ചേ പാറ്റേൺ,മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യു ആർ കോഡ് തുടങ്ങിയ സംവിധാനങ്ങളാണ് ലൈസൻസിൽ സുരക്ഷയ്ക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്