മലപ്പുറം സ്വദേശിക്ക് അമേരിക്കൻ യൂനിവേഴ്സിറ്റിയിൽനിന്ന് അഞ്ച് കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്.

ജിദ്ദ: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജിദ്ദ പൂർവ വിദ്യാർഥിയും മലപ്പുറം പത്തിരിയാൽ സ്വദേശിയുമായ മുഹമ്മദ് ഫായിസ് പരപ്പന് ലോകത്തിലെ മികച്ച സർവകലാശാലകളിൽ ഒന്നായ അമേരിക്കയിലെ ഡ്യൂക്ക് യൂനിവേഴ്സിറ്റിയിൽ നിന്ന് അഞ്ച് കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഡോക്ടറൽ ഗവേഷണ പഠനത്തിനാണ് സ്കോളർഷിപ്. പ്രൊഫസർ റികാർഡോ ഹിനാവോയുടെ കീഴിൽ അഡ്വാൻസിങ് എത്തിക്കൽ ആൻഡ് ഇക്യുറ്റബിൾ മെഷീൻ ലേർണിങ് എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുക.
33 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ യൂസുഫ് പരപ്പന്റെയും ഹസീനയുടെയും മകനാണ് ഫായിസ്. നിലവിൽ ഐ.ഐ.ടി ഖരഗ്‌പൂറിലെ അഞ്ചാം വർഷ വിദ്യാർഥിയായ ഫായിസ് യു.കെ.ജി മുതൽ പത്താം ക്ലാസ്സ് വരെ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലും തുടർന്ന് ഹയർ സെക്കന്ററി ക്ലാസുകൾ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിലുമാണ് പഠിച്ചത്. പന്ത്രണ്ടാം ക്ലാസ് ജയിച്ച വർഷം തന്നെ ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി ഐ.ഐ.ടിയിൽ പ്രവേശനം നേടുകയായിരുന്നു.
2023ൽ കനേഡിയൻ സർക്കാരിന്റെ കീഴിലുള്ള മിറ്റാക്സ് ഗ്ലോബലിങ്ക് ഇന്റർനാഷനൽ സ്കോളർഷിപ് നേടി കാനഡയിലെ ക്യുൻസ് സർവകലാശാലയിലും, 2024 ൽ സൗദി ജിദ്ദയിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലും ഗവേഷണ ഇന്റേൺഷിപ്പുകൾ നേടിയ ഫായിസ് നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മേഖലയിൽ റിസർച്ച് പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വർഷത്തെ ഇന്ത്യാ എ.ഐ ഫെലോഷിപ്പ് അവാർഡും ഫായിസ് നേടിയിട്ടുണ്ട്. കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് നേടി ജർമനിയിലെ ഫ്രാങ്ക്ഫർട്ട് ടെക്നിക്കൽ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുന്ന ഫഹ്‌ല ആമീർ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ബിരുദ വിദ്യാർത്ഥിനിയായ ഫാത്തിമ ഫർഹ എന്നിവർ സഹോദരിമാരാണ്.
