MALAPPURAM

മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട്അഡ്വ.എ.പി. സ്മിജി അവതരിപ്പിക്കുന്നു

ജില്ലയില്‍ അത്യാധുനിക സൗകര്യമുള്ള കാന്‍സര്‍ ആശുപത്രി സ്ഥാപിക്കും

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേകമായ ആധുനിക ആശുപത്രി സ്ഥാപിക്കാന്‍ പദ്ധതി. ഇതിനായി ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കാന്‍സര്‍ ചികിത്സാ മേഖലയിലെ എല്ലാ സേവനങ്ങളും ഒരേ കുടക്കീഴില്‍ ലഭ്യമാക്കും. പ്രാരംഭ ഘട്ടത്തില്‍ ഒ.പി സേവനങ്ങളും സ്‌ക്രീനിംഗ് സംവിധാനങ്ങളും ആരംഭിക്കും.

സാമൂഹ്യ ക്ഷേമം, ആരോഗ്യരംഗം, വിദ്യാഭ്യാസം, കാര്‍ഷികം, വ്യവസായം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് വൈസ് പ്രസിഡന്റ് എ.പി സ്മിജി അവതരിപ്പിച്ച ബജറ്റ്. 202.45 കോടി രൂപ വരവും 192.64 കോടി രൂപ ചെലവും 46.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കിഡ്നി വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. വനിതകള്‍ക്ക് സൗജന്യ യാത്രക്ക് ഷീ ബസ്, അന്താരാഷ്ട്ര സ്പോര്‍ട്സ് സിറ്റി, മണ്ണ് – ജലം പരിശോധനാ ലാബുകള്‍, പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വീടും സ്ഥലവും, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, ആശാ വര്‍ക്കര്‍മാര്‍ക്ക് അധിക വേതനം, സ്മാര്‍ട്ട് മലപ്പുറം പദ്ധതി, പൈതൃക ശാല, വി.ആര്‍ ലാബുകള്‍, മഹിളാ കേന്ദ്രങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് ആക്സസ് ഓണ്‍ വീല്‍സ് പദ്ധതി, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി, സമഗ്ര ടൂറിസം പദ്ധതി, വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, ഹൈടെക് ലാബുകള്‍, ലൈബ്രറി നവീകരണം എന്നിവയ്ക്കും പ്രത്യേക പരിഗണന നല്‍കി. സ്ത്രീശാക്തീകരണ പദ്ധതികള്‍, സ്വയംതൊഴില്‍ പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ക്ഷേമപദ്ധതികള്‍ എന്നിവയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷരായ ഷാഹിന നിയാസി, പി.കെ അസ് ലു, ആലിപ്പറ്റ ജമീല, കെ.ടി അജ്മല്‍, അംഗങ്ങളായ വെട്ടം ആലിക്കോയ, കെ.ടി അഷ്റഫ്, എന്‍.എ കരീം, സെക്രട്ടറി പി.എം രാജീവ്, ഫിനാന്‍സ് ഓഫീസര്‍ എം.മുഹമ്മദ് ബഷീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 31-ാമത്തെ ബഡ്ജറ്റും പുതിയ ഭരണസമിതിയുടെ ഒന്നാമത്തെ ബഡ്ജറ്റുമാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.

അന്താരാഷ്ട്ര ഫുട്ബോള്‍ അക്കാദമി
ഫിഫ നിലവാരത്തിലുള്ള ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാവാന്‍ കഴിയുന്ന ഗ്രൗണ്ടും സിന്തറ്റിക്ക് ട്രാക്കും ഉള്‍പ്പെടയുള്ള സമുച്ചയം ഇതിനായി ഒരുക്കും. 15 ഏക്കറില്‍ ഫുട്ബോള്‍ സിറ്റിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി രണ്ട് കോടി വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ലോകോത്തര കായിക കേന്ദ്രം ഒരുക്കും. എല്ലാ ഡിവിഷനിലും ഗ്രൗണ്ട് ഒരുക്കാനും പദ്ധതിയുണ്ട്.

കിഡ്നി വെല്‍ഫയര്‍ സൊസൈറ്റിക്ക് പുനരാരംഭിക്കും
കിഡ്നി വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. ജീവിത ശൈലി രോഗങ്ങള്‍ തടയാന്‍ ബോധവത്കരണം ശ്ക്തമാക്കും. ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്കുള്ള് വിഹിതം നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് രണ്ട് കോടി രൂപയും സൗജന്യമായി മരുന്ന് നല്‍കാന്‍ ഒരു കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.

വനിതകള്‍ക്ക് സൗജന്യയാത്ര
വനിതകള്‍ക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കും. കെ.എസ്.ആര്‍.ടി.സി ബസ് വാടകയ്ക്ക് എടുത്താണ് പദ്ധതി നടപ്പാക്കുക. വനിതകള്‍ക്ക് പൂര്‍ണമായും സൗജന്യമായി യാത്ര ചെയ്യാവുന്ന രീതിയിലാണ് ബസ് സര്‍വീസ് ഒരുക്കുക. ഇതിനായി പ്രാഥമിക ഘട്ടത്തില്‍ 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.

എ.ഐ മലപ്പുറം
സാങ്കേതികവിദ്യ ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്ന ആദ്യ ജില്ലാ പഞ്ചായത്തായി മലപ്പുറം മാറും. ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ വി.ആര്‍ ലാബുകള്‍ ഒരുക്കും. ഡസന്‍ കണക്കിന് ലാബുകള്‍ ഈ വര്‍ഷം യാഥാര്‍ത്യമാകും.

നെറ്റ് സീറോ മലപ്പുറം
സമഗ്രമായ പാരിസ്ഥിതിക ഇടപെടലിലൂടെ പരിസ്ഥിതി സുസ്ഥിരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കും. മാലിന്യ സംസ്‌കരണം, മണ്ണ് സംരക്ഷണം, ദുരന്തനിവാരണം, ഭാവി തലമുറയ്ക്ക് സുരക്ഷിത പരിസ്ഥിതി ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. സ്‌കൂള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ സോളാര്‍ എനര്‍ജിയിലേക്ക് മാറ്റും. ഇ മാലിന്യങ്ങളുടെ സംസ്‌കരണത്തിന് കേന്ദ്രം സ്ഥാപിക്കും. മൂന്ന് കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

നെക്സ്റ്റ് – ജെന്‍ മലപ്പുറം
മലപ്പുറത്തെ യുവാക്കള്‍ക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും ‘യൂത്ത് സ്‌കില്‍ ലോഞ്ച്’ എന്ന പേരില്‍ എല്ലാ ഡിവിഷനുകളിലും ഐ.ടി, കോഡിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, റോബോട്ടിക്സ് എന്നീ മേഖലകളിലെ പഠനത്തിന് കേന്ദ്രങ്ങള്‍ ഒരുക്കും.

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വാഹന സൗകര്യം
ഭിന്നശേഷിക്കാരുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുന്നതിന് ആക്സസ് ഓണ്‍ വീല്‍സ് പദ്ധതി നടപ്പാക്കും. ഭിന്നശേഷിക്കാര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ പ്രത്യേക വാഹന സൗകര്യമാണ് പദ്ധതിയിലൂടെ ഒരുക്കുക. ഹൈഡ്രോളിക് ലിഫ്റ്റിന്റെ സഹായത്തോടെ വീല്‍ചെയറില്‍ നിന്നും മാറാതെ വാഹനത്തിലേക്ക് കയറാവുന്ന ടൂറിസ്റ്റ് വാഹന സൗകര്യമാണ് ഉണ്ടാവുക. വീല്‍ചെയറില്‍ കഴിയുന്നവര്‍ക്ക് പരസഹായമില്ലാതെ ആശുപത്രികളില്‍ ഉള്‍പ്പെടെ എത്താന്‍ വാഹനം ഉപയോഗപ്രദമാകും.

സമഗ്രടൂറിസം പദ്ധതി
ജില്ലയുടെ സമഗ്രടൂറിസം വികസനം ലക്ഷ്യം വെച്ചുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. സാധ്യതാ പഠനം നടത്തി പൊതുസ്വാകര്യ പങ്കാളിത്തത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കും. ടൂറിസം കേന്ദ്രങ്ങളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കും. പദ്ധതി പഠനത്തിനായി 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

മറ്റു പ്രധാന പദ്ധതികള്‍

കാര്‍ഷിക രംഗത്തെ വൈവിധ്യവത്ക്കരണത്തിന് -മൂന്നുകോടി രൂപ
മില്ലെറ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്- ഒരു കോടി രൂപ
വിത്തുദ്പാദനവും മൈക്രോ ബയോളജിയും -ഒന്നരക്കോടി രൂപ
നാളികേരം -ഒന്നരക്കോടി രൂപ
പച്ചക്കറി, വെറ്റിലകൃഷി രണ്ടു- കോടി രൂപ
നെല്ല്, വാഴ -ആറു കോടി രൂപ
വിദേശ പഴങ്ങള്‍ -ഒരു കോടി രൂപ
വിദ്യാലയങ്ങള്‍ കര്‍ഷക കേന്ദ്രങ്ങളാക്കുന്നതിന് -രണ്ടു കോടി രൂപ
കാര്‍ഷിക പഴ സംരഭകത്വവും വിപണിയും -ഒന്നരക്കോടി രൂപ
കൃഷിയുടെ സാമൂഹിക മാനം- 12 കോടി രൂപ
മൃഗ സംരക്ഷണവും ക്ഷീരോദ്പാദനവും -മൂന്നു കോടി രൂപ
വ്യവസായ മേഖല -ഒരു കോടി രൂപ
ഊര്‍ജ സംരക്ഷണം -ഒരു കോടി രൂപ
കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി 2050- മൂന്നു കോടി രൂപ
നെറ്റ് സീറോ മലപ്പുറം -30 ലക്ഷം രൂപ
സോളാര്‍- ഒരു കോടി രൂപ
മാലിന്യം -ഒരു കോടി രൂപ
കമ്പോസ്റ്റ് 40 -ലക്ഷം രൂപ
ജല-ഊര്‍ജ സംതുലനം- 30 ലക്ഷം രൂപ
ആരോഗ്യ മേഖലയ്ക്ക്- 20 കോടി രൂപ
ഭിന്നശേഷി സൗഹൃദ ജില്ല -10 കോടി രൂപ
വനിതാ ശാക്തീകരണം -നാലു കോടി രൂപ
പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമമുള്‍പ്പെടെയുള്ള പ്രത്യേക ഘടക പദ്ധതികള്‍ -26 കോടി രൂപ
പശ്ചാത്തല വികസനം- 10 കോടി രൂപ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button