NATIONAL


മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം തീവ്രവാദ ആക്രമണമെന്ന് പൊലീസ്; എന്‍ഐഎയും അന്വേഷിക്കും

മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം തീവ്രവാദ ആക്രമണമെന്ന് കര്‍ണാടക ഡിജിപി. വലിയ സ്‌ഫോടനത്തിനാണ് പദ്ധിയിട്ടത്. കേസ് കേന്ദ്ര ഏജന്‍സിയും അന്വേഷിക്കും. ഓട്ടോറിക്ഷയിലെ യാത്രക്കാരന്റെ ആധാര്‍ കാര്‍ഡ് വ്യാജമെന്നും പൊലീസ് സ്ഥിരീകരിച്ചു. ഓട്ടോയിലെ യാത്രക്കാരനെ കേന്ദ്രീകരിച്ചുതന്നെയാണ് അന്വേഷണം. ഓട്ടോറിക്ഷ യാത്രക്കാരന്‍ താമസിച്ചിരുന്ന മൈസൂരുവിലെ വാടകവീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കുക്കര്‍ ബോംബും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. മംഗളൂരു പൊലീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

മംഗളൂരുവിലെ നഗോരിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ആസൂത്രിതമാണെന്നാണ് കര്‍ണാടക പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഓട്ടോറിക്ഷയിലെ യാത്രക്കാരന്റെ ബാഗില്‍ നിന്ന് സ്‌ഫോടനത്തിന് കാരണമായ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. വലിയ സ്‌ഫോടനത്തിന് പദ്ധതിയിട്ടുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഓട്ടോറിക്ഷയിലെ യാത്രക്കാരന്‍ ഉപയോഗിച്ചത് വ്യാജ തിരിച്ചറിയല്‍ രേഖകളാണെന്നും പൊലീസ് കണ്ടെത്തി.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കര്‍ണാടക ഡി.ജി.പി അറിയിച്ചു. ചികിത്സയിലുള്ള ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും പൊലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ എന്‍.ഐ.എ സംഘവും മംഗളൂരുവിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. അതേസമയം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button