ബിയ്യം പുളിക്കടവ് തൂക്കുപാലം അടച്ചിട്ട് ഒന്നര മാസം പിന്നിട്ടിട്ടും അറ്റകുറ്റപണികള്‍ക്ക് നടപടിയായില്ല
പൊന്നാനി ബിയ്യം കായൽ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തുള്ള പുളിക്കകടവ് പാലത്തിന് മുകളിലൂടെയുള്ള ഗതാഗതം നിരോധിക്കപ്പെട്ട ഒന്നരമാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ വൈകുകയാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഈ പാലം അടച്ചതോടെ മാറഞ്ചേരി പത്തായി ഭാഗത്തുള്ള വിദ്യാർത്ഥികളും മറ്റുള്ളവരും കിലോമീറ്ററുകളോളം വളഞ്ഞ് തിരിഞ്ഞാണ് വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും എത്തുന്നത്. ഗതാഗതം നിരോധിക്കപ്പെട്ട സമയത്ത് താൽക്കാലികമായി തോണി സർവീസ് പഞ്ചായത്ത് ഒരുക്കിയിരുന്നുവെങ്കിലും ചെറിയ തോണിയിൽ 8 പേർക്ക് മാത്രമേ യാത്ര ചെയ്യാനാവൂ എന്നത് ന്യൂനതയായി മാറി. വിദ്യാർഥികൾക്കാണെങ്കിൽ തോണി വഴിയുള്ള യാത്ര കാരണം താമസിച്ചാണ് സ്കൂളിൽ എത്താൻ സാധിച്ചിരുന്നത്. പൊന്നാനി നഗരസഭയെയും മാറഞ്ചേരി പഞ്ചായത്തിനായി ബന്ധിപ്പിച്ചാണ് പുളിക്കകടവ് പാലം നിലനില്ക്കുന്നത്. 2011 ലാണ് ഇത് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അറ്റകുറ്റപ്പണികൾ യഥാവിധി നടത്താതെ ഡിടിപിസി അലഭാവം കാണിച്ചു. നഗരസഭയ്ക്ക് ആയി വിട്ടുകൊടുക്കാനുള്ള നിർദ്ദേശത്തിലും തീരുമാനമായില്ല. ക്രമേണ പാലം അപകടാവസ്ഥയിലാവുകയും അടച്ചിടുകയുമായിരുന്നു. എന്നിട്ട് മറ്റു കുറ്റപ്പണികൾക്ക് യാതൊരു തരത്തിലുള്ള നീക്കവും അധികൃതർ കാണിക്കുന്നില്ല. അറ്റകുറ്റപ്പണികൾക്ക് തീരുമാനമായില്ലെങ്കിൽ കായലിൽ ഇറങ്ങി സമരം തുടങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.