പോപ്പുലർ ഫ്രണ്ട് നിരോധനം; സംസ്ഥാനത്ത് നടപടികൾ ദ്രുതഗതിയിൽ


പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാനത്തും നടപടികൾ ആരംഭിച്ചു. കടുത്ത നടപടിക്ക് നിർദ്ദേശം നൽകി ഡിജിപിയുടെ സർക്കുലർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പൊലീസ് ഇടപെടൽ. വിവിധ ഇടങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൊലീസ് സീൽ ചെയ്യും. ഓഫീസുകളും വസ്തുവകകളും നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാൻ വിജ്ഞാപനം ഇറക്കും. സംഘടനയ്ക്കും പ്രവർത്തകർക്കും സാമ്പത്തിക സഹായം ലഭിക്കുന്നതും തടയും. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാവും നടപടികൾ. ജില്ലാ മജിസ്ട്രേറ്റുമായി ചേർന്നാവും പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കുക. എഡിജിപിക്കും മേഖലാ ഐജിക്കും റേഞ്ച് ഐജിക്കും നിരീക്ഷണ ചുമതല നൽകിയിട്ടുണ്ട്. സ്റ്റേഷൻ പരിധിയിൽ നിരോധനം പൂർണമായി നടപ്പിലാക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകി.
ആലുവയിലെ പെരിയാർ വാലി ട്രസ്റ്റ് ഇന്നലെ പൊലീസ് അടച്ചുപൂട്ടിയിരുന്നു. തഹസിൽദാർ, എൻഐഎ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പൊലീസ് നടപടി. എറണാകുളം ജില്ലയിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാർ വാലി ട്രസ്റ്റ്.
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പൊലീസ് ഉന്നതതല യോഗത്തിൽ ഡിജിപി നിർദേശം നൽകിയിരുന്നു. ആലുവ, കളമശേരി, പെരുമ്പാവൂർ മേഖലകളാണ് എറണാകുളം ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങൾ. അതിനാലാണ് ഈ പ്രദേശങ്ങളിൽ തന്നെ നടപടികൾ ആരംഭിച്ചത്. അക്കൗണ്ടുകൾ മരവിപ്പിക്കാനും പിഎഫ്‌ഐ പ്രവർത്തകരെ നിരീക്ഷിക്കാനും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.
പിഎഫ്‌ഐ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികൾ ഇന്നലെ തുടങ്ങിയിരുന്നു. ഇതിനായി പോപ്പുലർ ഫ്രണ്ടിന്റെയും പ്രധാന നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. നിലവിൽ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.
പി.എഫ്.ഐ ബന്ധമുള്ള എല്ലാം കണ്ടുകെട്ടാനാണ് നിർദേശം. സ്പെഷ്യൽ ബ്രാഞ്ച് സഹായം അതിനായി ഉപയോഗിക്കണം. ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ മജിസ്ട്രേറ്റ്മാർക്ക് റിപ്പോർട്ട് നൽകി കണ്ടുകെട്ടണം. ജില്ലയിലെ മുഴുവൻ പി.എഫ്.ഐ ബന്ധമുള്ള സ്ഥാപനങ്ങളും സീൽ ചെയ്തെന്നു ഉറപ്പാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയാണ്.
നിരോധിത സംഘടനയുടെ സഹായത്തിനു ഒരു പണമിടപാടും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. റെയ്ഡ് എവിടെ വേണം എങ്കിലും നടത്താം. എസ്.ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് പരിശോധനക്കും കണ്ടുകെട്ടലിനും അധികാരമുണ്ട്.
