പൊന്നാനിയിൽ കടലാക്രമണത്തിൽ 20ഓളം വീടുകളിൽ വെള്ളം കയറി
പൊന്നാനി: കടലോരവാസികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കാൻ സർക്കാർ നടത്തുന്ന തീരസദസ്സിന് പൊന്നാനിയിലെത്തുന്ന ഫിഷറീസ് മന്ത്രി സജി ചെറിയാന് മുന്നിൽ ബോധിപ്പിക്കാൻ തീരവാസികൾക്ക് സങ്കടക്കടൽ ഏറെയുണ്ട്. കടൽഭിത്തി നിർമിക്കുമെന്നും ശാശ്വത പുനരധിവാസം നടത്തുമെന്നും ഏറെക്കാലമായി കേൾക്കുന്ന കടലിന്റെ മക്കൾക്ക് സ്വസ്ഥമായി അന്തിയുറങ്ങാനുള്ള സാഹചര്യമൊരുക്കുണമെന്നാണ് ആവശ്യം.
കാലവർഷമാരംഭിച്ചതോടെ പൊന്നാനിയിൽ കടലാക്രമണത്തിന് തുടക്കമായി. മരക്കടവ് മേഖലയിൽ ശക്തമായ കടലേറ്റത്തിൽ ഇരുപതോളം വീടുകളിലേക്ക് വെള്ളം കയറി. മരക്കടവ്, അലിയാർ പള്ളി, ഹിളർ പള്ളി, മുല്ല റോഡ് മേഖലകളിലും തിരമാല കരയിലേക്ക് അടിച്ചുകയറുകയാണ്. കടൽ ഭിത്തി പൂർണമായി തകർന്ന ഭാഗങ്ങളിലൂടെ കടൽവെള്ളം ഇരച്ചുകയറുകയാണ്. വേലിയേറ്റ സമയങ്ങളിലാണ് കടലാക്രമണം ശക്തമാകുന്നത്. കരയിൽ കെട്ടി നിൽക്കുന്ന വെള്ളം ചാല് കീറി ഒഴുക്കിവിടുകയാണ്. കൂടാതെ വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിലും നേരിയ തോതിൽ കടലാക്രമണമുണ്ട്.