പൊന്നാനി ഹാർബർ അന്താരാഷ്ട്ര നിലവാരത്തിലേക്ക്;
15 കോടിയുടെ കേന്ദ്ര പദ്ധതി
പൊന്നാനി: പൊന്നാനി ഹാർബറിന്റെ സമഗ്ര വികസനത്തിന് 15 കോടിയുടെ കേന്ദ്ര പദ്ധതിയൊരുങ്ങുന്നു. ഇതിനായുള്ള പ്രൊപ്പോസൽ കേന്ദ്രത്തിന് കൈമാറി. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്ന മൂന്ന് ഹാർബറുകളിൽ ഒന്നാണ് പൊന്നാനി. പുതിയ വാർഫ് നിർമാണം, ലേലപ്പുര നവീകരണം, വല തുന്നൽ കേന്ദ്രം, പാർക്കിങ് സൗകര്യം, മഴയും വെയിലും കൊള്ളാതെ മത്സ്യങ്ങൾ വാഹനത്തിൽ കയറ്റുന്നതിനുള്ള സംവിധാനം, ബോട്ട് ജെട്ടി തുടങ്ങിയവയാണ് നടപ്പിലാക്കുക.
ഹാർബറിൽ നടപ്പാക്കേണ്ട സൗകര്യങ്ങളെ സംബന്ധിച്ച് പി നന്ദകുമാർ എംഎൽഎ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളുമായി ചർച്ച നടത്തിയിരുന്നു. പൊന്നാനി ഹാർബറിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഹാർബർ സന്ദർശിച്ചശേഷം പി നന്ദകുമാർ എംഎൽഎ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഖലീമുദ്ധീൻ, സി പി മുഹമ്മദ്കുഞ്ഞി, എം എ ഹമീദ്, കെ എ റഹിം, പി സൈഫു, പി ബാബു എന്നിവരും പി നന്ദകുമാർ എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
ഡ്രഡ്‌ജിങ്ങിന് 5.60 കോടിയുടെ പദ്ധതി
ഹാർബറിലേക്ക് അടുപ്പിക്കുമ്പോൾ മണൽത്തിട്ടകളിൽ തട്ടി ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് മണൽ നീക്കംചെയ്യാൻ ഹാർബർ വകുപ്പ് പ്രൊപ്പോസൽ സമർപ്പിച്ചത്.
മണൽ നീക്കംചെയ്‌താൽ കപ്പലുകളും ഹാർബറിലേക്ക് അടുപ്പിക്കാനാവും. പദ്ധതി യാഥാർഥ്യമായാൽ പൊന്നാനിയിൽനിന്ന് കപ്പൽയാത്രക്കും വഴിതുറക്കും.