മലയാള സർവകലാശാല സ്ഥിരം ആസ്ഥാനം നിർമാണപ്രവർത്തനം വേഗത്തിലാക്കും
തിരൂർ: മലയാള സർവകലാശാല സ്ഥിരം ആസ്ഥാനം നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ കായികമന്ത്രി വി. അബ്ദുറഹിമാനുമായി വൈസ് ചാൻസലർ ഡോ. എൽ. സുഷമ കൂടിക്കാഴ്ച നടത്തി. മലയാള സർവകലാശാലക്ക് വെട്ടം മാങ്ങാട്ടിരിയിൽ തിരൂർ പുഴയോരത്ത് വാങ്ങിയ ഭൂമിയിൽ സ്ഥിരം ആസ്ഥാനം നിർമിക്കുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിയും വി.സിയും ചർച്ച നടത്തിയത്.
തിരൂർ പൊതുമരാമത്ത് വിശ്രമമന്ദിരത്തിൽ നടന്ന ചർച്ചയിൽ നിർമാണപ്രവർത്തനം വേഗത്തിലാക്കാൻ സർക്കാർ എല്ലാ നടപടികളുമെടുക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. നിർമാണപ്രവർത്തനം വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുമായി നടത്തിയ ചർച്ച ഫലപ്രദമായിരുെന്നന്നും എസ്റ്റിമേറ്റ്, ടെൻഡർ നടപടി വേഗത്തിലാക്കുമെന്നും വി.സി ഡോ. എൽ. സുഷമ പറഞ്ഞു. പുതിയ കോഴ്സുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി അടുത്ത അധ്യയന വർഷം ആരംഭിക്കും. നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട നടപടി ആരംഭിക്കുമെന്നും വി.സി അറിയിച്ചു.