ദൈർഘ്യമേറിയ യുദ്ധത്തിന് ഒരിങ്ങിയിരിക്കുക’; ലോകത്തിന് മുന്നറിയിപ്പ് നൽകി ഇമ്മാനുവൽ മാക്രോൺ

ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരിങ്ങിയിരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രതിസന്ധി ഘട്ടം തുടരുകയാണെന്നും യുദ്ധാനന്തര പ്രതിസന്ധി ഏറെ നാൾ നീണ്ടുനിൽക്കുമെന്നും ഇമ്മാനുവൽ അറിയിച്ചു.റഷ്യൻ പ്രകോപന പശ്ചാത്തലത്തിൽ പാരിസ് അഗ്രകൾച്ചർ ഫെയറിലേക്കുള്ള ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനം വെട്ടിച്ചുരുക്കിയിട്ടുണ്ട്.
റഷ്യ-യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ സമാധാനം പുനഃസ്ഥാപിക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ച ലോക നേതാക്കളിൽ ഒരാളാണ് ഫ്രഞ്ച് പ്രസിഡന്റ്.
അതിനിടെ, സഖ്യരാജ്യങ്ങളിൽ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങൾ എത്താൻ തുടങ്ങിയെന്ന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി അറിയിച്ചു. യുദ്ധ വിരുദ്ധ സഖ്യം പ്രവർത്തിച്ചുതുടങ്ങി. റഷ്യക്കെതിരായ ചെറുത്തുനിൽപ്പിന് കൂടുതൽ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നും യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. യുദ്ധത്തിൽ 3500 റഷ്യൻ സൈനികരെ വധിച്ചതായാണ് യുക്രൈന്റെ അവകാശ വാദം. ഇരനൂറിലധികം റഷ്യൻ സൈനികരെ തടവിലാക്കി. റഷ്യയുടെ 14 വിമാനങ്ങളും 102 ടാങ്കുകളും എട്ട് ഹെലികോപ്റ്ററുകളും തകർത്തെന്ന് യുക്രൈൻ അറിയിച്ചു.
യുദ്ധത്തിന്റെ മൂന്നാം ദിനത്തിൽ യുക്രൈനെതിരായ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. കീവിൽ ഇന്ന് രാവിലെ മുതൽ അമ്പതോളം സ്ഫോടനങ്ങളുണ്ടായി. കനത്ത വെടിവെയ്പുമുണ്ട്.
