പൊന്നാനിയിൽ ഒരു കുടുംബത്തിലെ രണ്ടുപേർക്ക് മലമ്പനി സ്വീകരിച്ചെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പൊന്നാനി താലൂക്ക് ആശുപത്രിയിലെ ലാബ് പരിശോധനയിൽ തെറ്റായ വിവരം നൽകിയതിന് തുടർന്നാണെന്ന് തെളിഞ്ഞു.
ഇരുവരും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്.
പൊന്നാനി നഗരസഭാ വാർഡ് അഞ്ചിലെ ഒരു വീട്ടിലെ സഹോദരങ്ങൾക്കാണ് മലമ്പനി ഉണ്ടെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് പുറത്തുവന്നിരുന്നത്. ഈ മാസം 11ന് പനി ബാധിച്ച യുവതി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് ലാബിൽ നടത്തിയ പരിശോധനയിൽ മലമ്പനി പോസിറ്റീവ് എന്ന് കണ്ടെത്തിയത്. കൂടുതൽ പരിശോധനക്കായി ശനിയാഴ്ച തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധന ഫലം തിങ്കളാഴ്ച ലഭിച്ചപ്പോഴാണ് മലമ്പനി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതിനിടെ വീട്ടിലെ മറ്റൊരു അംഗത്തിനും പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലും മലമ്പനി കണ്ടെത്തി. ഇവരെയും മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധിച്ചപ്പോൾ റിസൾട്ട് നെഗറ്റീവ് ആയി. താലൂക്ക് ആശുപത്രി ലാബിൽ നിന്നുള്ള വീഴ്ച്ച മൂലം ഒരാഴ്ചയോളമാണ് യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയേണ്ടി വന്നത്. മലമ്പനിയുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാർ പൊന്നാനി കേന്ദ്രീകരിച്ച് ദിവസങ്ങളോളം പരിശോധനയും മറ്റും നടത്തി. ഇല്ലാത്ത മലമ്പനിയുടെ പേരിൽ കുടുംബത്തിന് വൻ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദ്ദവുമാണ് അനുഭവിക്കേണ്ടിവന്നത്.