പൊന്നാനിയിൽ കണ്ടെത്തിയ നിർമിതി ഖനനം നടത്താൻ എട്ടംഗ സംഘം
പൊന്നാനി : കസ്റ്റംസ് ഓഫിസിനടിയിൽ കണ്ടെത്തിയ നിർമിതി ഖനനം നടത്തി പരിശോധിക്കാൻ തീരുമാനം. അടുത്ത ദിവസം 8 പേർ അടങ്ങുന്ന വിദഗ്ധ സംഘം ഖനനം നടത്തി നിർമിതിയെക്കുറിച്ച് കൃത്യമായ പഠനം നടത്തും. പി.നന്ദകുമാർ എംഎൽഎയുടെ നിർദേശപ്രകാരം ഇന്നലെ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഇൻചാർജ് ഓഫിസർ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കസ്റ്റംസ് ഓഫിസിലെത്തി പ്രാഥമിക പരിശോധന നടത്തി. പുഴയോടു ചേർന്ന നിർമാണമായതിനാൽ പുഴയിലേക്ക് വെള്ളമൊഴുകാൻ പാകത്തിൽ അടിയിൽ കമാനം നിർമിച്ച് കെട്ടിടം ഉയർത്തിപ്പണിതതാകാമെന്നും നിഗമനമുണ്ട്.
ഇരുനില കെട്ടിടമാകാനുള്ള സാധ്യത കുറവാണെന്നു തന്നെയാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കെട്ടിടത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പൊന്നാനിയിൽ കർമപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കുഴിയെടുക്കുന്നതിനിടയിലാണ് കസ്റ്റംസ് ഓഫിസിനടിയിലെ അപൂർവ നിർമിതി ശ്രദ്ധയിൽപെട്ടത്. ചെത്തിമിനുക്കിയ ചെങ്കല്ലുകൾ കൊണ്ടുള്ള കമാനവും ഉൾഭാഗത്തേക്ക് പ്രവേശിക്കാവുന്ന തരത്തിലുള്ള വഴിയും കാണുന്നുണ്ട്. ഈ ഭാഗത്ത് മണൽ നിറഞ്ഞു കിടക്കുകയാണ്.
മണൽ നീക്കം ചെയ്താൽ ഒരാൾക്ക് കടന്നുപോകാൻ പാകത്തിലുള്ള ഉയരമുണ്ട് അടിത്തറയ്ക്ക്. ഖനനം നടത്തിയാൽ മാത്രമേ ചരിത്രശേഷിപ്പിനെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുകയുള്ളു. ഉദ്യോഗസ്ഥർക്കൊപ്പം പി.നന്ദകുമാർ എംഎൽഎയുമുണ്ടായിരുന്നു.