പൊന്നാനിക്ക് ചെല്ലാനം മോഡൽ കരുതൽ
പൊന്നാനി : കടലാക്രമണം രൂക്ഷമാവുന്ന പൊന്നാനിയിൽ നിലവിലെ കടൽഭിത്തിക്ക് പകരം ചെല്ലാനം മോഡൽ കടൽഭിത്തി നിർമിക്കും. ഇതിന് മുന്നോടിയായി പാലപ്പെട്ടി കാപ്പിരിക്കാടുമുതൽ അഴിമുഖംവരെയുള്ള 12 കിലോമീറ്റർ തീരദേശം, ഭാരതപ്പുഴയും ബിയ്യം കായലിലൂടെ ഒഴുകിയെത്തുന്ന പൂക്കൈത പുഴയും ഒരുമിക്കുന്ന രണ്ട് അഴിമുഖം, ഭാരതപ്പുഴയുടെ സഞ്ചാരവഴികൾ എന്നിവയുടെ സമഗ്ര പഠനം നടത്തും. അതിന് സർക്കാർ അനുമതി നൽകി.
പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ ചെല്ലാനം ടീം ബുധനാഴ്ച പൊന്നാനിയിൽ എത്തും. ചെല്ലാനത്ത്നടപ്പാക്കിയ ടെട്രാപോഡ് സംവിധാനമോ അതല്ലെങ്കിൽ പുലിമുട്ടോ നിർമിക്കാനാണ് തീരുമാനം. പൊന്നാനിയുടെ സാധ്യത മനസിലാക്കി പഠനത്തിനുശേഷമാകും നടപ്പാക്കുക. കടലോര പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.
അഴിമുഖത്തെയും പഠിക്കും
2018ലെ പ്രളയത്തിൽ ഭാരതപ്പുഴ ഗതിമാറി ഒഴുകിയതോടെ കൃഷി, പാർപ്പിടം എന്നിവയിൽ വൻ നാശമാണ് പൊന്നാനിക്കുണ്ടായത്.1200 മീറ്റർ വീതിയിൽ ഒഴുകിയെത്തുന്ന ഭാരതപ്പുഴ കടലിനോടുചേരുന്ന അഴിമുഖത്തിന്റെ വിസ്തീർണം 250 മീറ്ററാണ്. അഴിമുഖത്തിന്റെ വലിപ്പക്കുറവാണ് പ്രളയം രൂക്ഷമാക്കിയതെന്ന് വിദഗ്ധർ വിമർശിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സെന്റർ ഫോർ വാട്ടർ റിസോർഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റാണ്(സിഡബ്ല്യുആർഡിഎം) അഴിമുഖത്തിന്റെ വലിപ്പത്തെക്കുറിച്ച് പഠിക്കുക.അഴിമുഖത്തിന്റെ വലിപ്പം
കുറയുന്നത് ഒഴുക്കിന്റെവേഗംകൂട്ടുമെന്നാണ് തുറമുഖ വകുപ്പ്പറയുന്നത്. ഒഴുക്കിന്റെ
വേഗംകൂടുമ്പോൾ മണൽ അടിഞ്ഞുകൂടുന്നത് ഒഴിവാകുമെന്നും മത്സ്യബന്ധന മേഖലയായ
പൊന്നാനിക്ക് ഇത്ഗുണകരമാകുമെന്നും ഹാർബർവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.