പൊന്നാനിക്കാർ ഇനി സന്തോഷം കൊണ്ട് തുള്ളിച്ചാടും. 100 കുടുംബങ്ങൾക്കുകൂടി പൊന്നാനിയിൽ ഫ്ലാറ്റുയരുന്നു.
പൊന്നാനി: കടൽക്കലിയെ പേടിക്കാതെ കിടന്നുറങ്ങാൻ 100 കുടുംബങ്ങൾക്കുകൂടി പൊന്നാനിയിൽ ഫ്ലാറ്റുയരുന്നു. പൊന്നാനി എംഇഎസ് കോളേജിലെ ഇകെ ഓഡിറ്റോറിയത്തിൽ നടന്ന തീരസദസ്സിൽ പുനർഗേഹം പദ്ധതിവഴി നിർമിക്കുന്ന ഭവനസമുച്ചയത്തിന്റെ നിർമാണോദ്‌ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സബ്സിസിഡിയോടെ മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ വിതരണം നടത്തുക എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡ് ഹാർബറിൽ ആരംഭിച്ച ആദ്യത്തെ ഡീസൽ ബങ്കിന്റെ പ്രവർത്തനോദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി.
കടൽക്ഷോഭം വന്നാൽ എല്ലാം ഇട്ടെറിഞ്ഞ് ബന്ധുവീടുകളിലേക്കും ക്യാമ്പിലേക്കും മാറേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളുടെ അവസ്ഥക്ക് പരിഹാരമായാണ് സർക്കാർ പുനർഗേഹം പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യം 128 കുടുംബങ്ങളെ ഹാർബറിൽ നിർമിച്ച ഭവനസമുച്ചയത്തിലേക്ക് മാറ്റി. ഇതിന്റെ തുടർച്ചയായാണ് 100 കുടുംബങ്ങൾക്കുകൂടി ഫ്ലാറ്റ് നിർമിക്കുന്നത്. നിലവിലെ ഫ്ലാറ്റ് സമുച്ചയത്തോട് ചേർന്നാണ് പുതിയതും നിർമിക്കുന്നത്.
14 കോടി ചെലവിലാണ് നിർമാണം. 540 സ്ക്വയർ ഫീറ്റിൽ ഒരു ബ്ലോക്കിൽ എട്ട് ഫ്ലാറ്റുകളാണ് നിർമിക്കുക. 13 ബ്ലോക്കുകൾ നിർമിക്കും. ഡ്രെയിനേജ് സംവിധാനത്തോടെയാണ് പുതിയ ഫ്ലാറ്റ് നിർമിക്കുക.