ന്യൂഡൽഹി : 2023-ലെ ദേശീയ പഞ്ചായത്ത് പുരസ്കാരം കേരളത്തിലെ അഞ്ച് പഞ്ചായത്തുകൾക്ക്. വിവിധ വിഭാഗങ്ങളിൽ കേരളത്തിന് മൂന്ന് ഒന്നാംസ്ഥാനങ്ങൾ ലഭിച്ചു. കൂടാതെ, രണ്ടുപഞ്ചായത്തുകൾക്ക് രണ്ട്, മൂന്ന് സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി. ഒന്നാംസ്ഥാനം നേടിയവർക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവും മറ്റുള്ളവർക്ക് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും പുരസ്കാരം നൽകി. സുസ്ഥിര വികസനലക്ഷ്യം മുൻനിർത്തി ഒമ്പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകിയിരിക്കുന്നത്. ഒരു കോടി രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.ശിശുസൗഹൃദവിഭാഗത്തിൽ ആലപ്പുഴയിലെ ചെറുതന ഗ്രാമപ്പഞ്ചായത്തിനും സ്വയംപര്യാപ്തമായ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ആലപ്പുഴയിലെത്തന്നെ വീയപുരം ഗ്രാമപ്പഞ്ചായത്തിനുമായിരുന്നു ഒന്നാംസ്ഥാനം. ജലലഭ്യതയിൽ സ്വയംപര്യാപ്തതയ്ക്കുള്ള പ്രവർത്തനങ്ങൾക്ക് മലപ്പുറം പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് രണ്ടാംസ്ഥാനവും സദ്ഭരണവിഭാഗത്തിൽ തൃശ്ശൂർ അളഗപ്പനഗർ പഞ്ചായത്ത് മൂന്നാംസ്ഥാനവും സ്വന്തമാക്കി. ഇതാദ്യമായാണ് ദേശീയതലത്തിൽ ഗ്രാമപ്പഞ്ചായത്തുകൾക്ക് പുരസ്കാരം നൽകുന്നത്.