പെരുന്നാൾ ദിനത്തിൽ ആശംസകൾ നേർന്നും സൗഹൃദങ്ങൾ പുതുക്കിയും ഡോ:കെ.ടി ജലീൽ
എടപ്പാൾ: പെരുന്നാൾ ദിനത്തിൽ ആശംസകൾ നേർന്നും സൗഹൃദങ്ങൾ പുതുക്കിയും സ്നേഹാന്വേഷണങ്ങൾ പങ്കിട്ടും ഡോ കെ ടി ജലീൽ.
രാവിലെ വീടിനടുത്ത കാവുംപുറം തൊഴുവാനൂർ ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിന് ശേഷം പോറൂക്കരയിലെ മരണവീട് സന്ദർശിച്ചു. ശേഷം എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കാരണവന്മാർ, പൗരപ്രമുഖർ, രോഗികൾ തുടങ്ങിയവരെ വീടുകളിൽ സന്ദർശിച്ചു.
തൊഴുവാനൂർ ജുമാമസ്ജിദിൽ തിരിച്ചെത്തി ജുമാ നിസ്ക്കാരത്തിന് ശേഷം വീട്ടിൽ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പെരുന്നാൾ ഭക്ഷണം കഴിച്ചു. ഇതിനിടയിൽ നിരവധിയാളുകളെ ഫോണിൽ വിളിച്ചും പെരുന്നാൾ ആശംസകൾ അറിയിച്ചു. വൈകുന്നേരം 4 മണിയോടെ കാവിലക്കാട് വോട്ടർമാരെ കണ്ടു. ശേഷം നായർതോട് പാലം, പടിഞ്ഞാറേക്കര ബീച്ച് എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർത്തിച്ചു.
പടിഞ്ഞാറെക്കര ബീച്ചിൽ വെച്ച് അപ്രതീക്ഷിതമായി കണ്ട യു ഡി എഫ് സ്ഥാനാർഥി വി എസ് ജോയിയുമായി സൗഹൃദം പങ്കിട്ടു. രാത്രി 8 മണിയോടെ കുറ്റിപ്പാലയിൽ ക്ഷേത്രോൽസവത്തിൽ പങ്കെടുത്തു. ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. മണ്ഡലത്തിൽ പരിചിതനായ ഡോ കെ ടി ജലീലിനെ തവനൂർ നിറഞ്ഞ സ്നേഹം നൽകിയാണ് സ്വീകരിക്കുന്നത്.
പ്രായഭേദമന്യേ നാട്ടുകാരും ഓട്ടോ തൊഴിലാളികളും കുട്ടികളും സ്ഥാനാർത്ഥിയെ ഏറ്റെടുത്തു കഴിഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹനീഫ മാസ്റ്റർ, സി.പി.ഐ.എം ഏരിയകമ്മറ്റി അംഗം ബാബുരാജ്, സി.പി.ഐ. എം പുറത്തൂർ വെസ്റ്റ് ലോക്കൽ കമ്മറ്റി അംഗം പി.പി സദാനന്ദൻ, ജയാനന്ദൻ പുറത്തൂർ എന്നിവർ വിവിധയിടങ്ങളിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
സന്ദർശകരായ ഫാമിലിയോടൊപ്പം സെൽഫി എടുക്കുന്ന കെ.ടി ജലീൽ