കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു.

ഇന്ധന വില ദിനം പ്രതി ഉയരുന്നതിനൊപ്പം ജന ജീവിതം ദുസ്സഹമാക്കി സംസ്ഥാനത്തെ പച്ചക്കറി വിലയും കുതിക്കുന്നു.
ഒരാഴ്ച മുന്‍പുള്ള വിലയില്‍ നിന്നും ഇരട്ടിയോളമാണ് സംസ്ഥാനത്തെ ചില്ലറ വിപണയില്‍ സവാളയ്ക്കും തക്കാളിക്കും ഉര്‍ന്നത്. തക്കാളി കിലോയ്ത്ത് 16 രൂപ വരെ ഉയര്‍ന്നു. കോഴിക്കോട് മൊത്തവിപണിയില്‍ ഒരാഴ്ച മുൻപ് 20 രൂപയായിരുന്ന സവാള വില നിലവില്‍ 38 രൂപ പിന്നിട്ടുണ്ട്. ചില്ലറി വിപണയില്‍ ഇത് നാല്‍പത് രൂപയ്ക്ക് അപ്പുറത്താണ്.
പയര്‍, ബീന്‍സ് തുടങ്ങിയവയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഇവയുടെ വില ഉയരാനും കാരണമായിട്ടുണ്ട്. 30 രൂപ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 60 മുതല്‍ 70 രൂപ വരെയാണ് വില. മുരിങ്ങക്കായുടെ വില ഇരുപത് രൂപയോളം ഉയര്‍ന്നു. ക്യാരറ്റിനും വില കൂടിയിട്ടുണ്ട്. പച്ചമുളക്, വെള്ളരിക്ക, മത്തങ്ങ തുടങ്ങിയവയ്ക്കാണ് നിലവില്‍ കാര്യമായി വില വര്‍ധിക്കാത്തത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഇവയ്ക്കും വില കൂടുമെന്നാണ് പറയുന്നത്.
വിള നാശവും ലോറി വാടക കൂടിയതും വിലക്കയറ്റം രൂക്ഷമാവാന്‍ ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ട്. പുണെയില്‍ നിന്നും നാസിക്കില്‍ നിന്നും വരവ് കുറഞ്ഞതാണ് സവാള ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റത്തിന് ഇടയാക്കിയത്. ഉത്തരേന്ത്യയില്‍ പെയ്ത അപ്രതീക്ഷിതമായ മഴ പച്ചക്കറികളുടെ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. വിളവെടുപ്പിന് പാകമായ തക്കാളിയെ ഇത് പ്രതികൂലമായി ബാധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
