MALAPPURAM

പെണ്‍കുട്ടികളെ നടുറോഡില്‍ മര്‍ദിച്ച സംഭവം: പ്രതിക്ക് ഇടക്കാല ജാമ്യം

മലപ്പുറം പാണമ്പ്രയില്‍ നടുറോഡില്‍ പെണ്‍കുട്ടികളെ മര്‍ദിച്ച കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം .മുസ്ലീം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറല്‍ സിഎച്ച് മഹ്മൂദ് ഹാജിയുടെ മകനാണ് പ്രതി. പ്രതി ഇബ്രാഹിം ഷബീറിനെ മെയ് 19ന് മുന്‍പ് അറസ്റ്റ് ചെയ്താലും ഉപാധികളോടെ ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥ.

പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വേനലവധിക്ക് ശേഷം ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. പ്രതിയുടെ വാഹനം ഇന്നലെ തേഞ്ഞിപ്പലം പൊലീസ് പിടികൂടിയിരുന്നു. സിംഗിള്‍ ബഞ്ചിലെ ജസ്റ്റിസ് എ.എ സിയാദ് റഹ്മാനു മുന്‍പാകെയാണ് പ്രതി ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചത്.

അന്‍പതിനായിരം രൂപയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിന്റേയും അടിസ്ഥാനത്തിലാണ് പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പികള്‍ ചുമത്തിയിരുന്നെങ്കിലും പ്രതിയെ ഇതുവരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. പ്രതിക്ക് അനുകൂലമായി കോടതി നിലപാടെടുക്കാന്‍ പൊലീസ് സാവകാശവും സാഹചര്യവും ഒരുക്കി നല്‍കുകയാണെന്ന് വ്യാപകമായി ആക്ഷേപമുയര്‍ന്നിരുന്നു.

ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാണമ്പ്രയില്‍ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ  ഷബീര്‍ ക്രൂരമായി മര്‍ദിച്ചുവെന്നതാണ് കേസ്. ദേശീയ പാതയില്‍വെച്ച് ജനക്കൂട്ടത്തിനിടയില്‍ യുവാവ് അഞ്ച് തവണയാണ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.

പെണ്‍കുട്ടികള്‍ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. അമിത വേഗതയിലെത്തിയ കാര്‍ ഇടത് വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്തതാണ് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ തൊട്ടടുത്ത് നിന്നയാളാണ് പകര്‍ത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button