സ്കൂൾ തുറന്ന ആദ്യദിനം ഹാജരായത് 82.77% വിദ്യാർത്ഥികൾ; മികച്ച ഹാജർനിലയെന്ന് മന്ത്രി ശിവൻകുട്ടി

ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളിലെത്തിയത് ശരാശരി 82.77% വിദ്യാർത്ഥികളെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യ ദിനം തന്നെ മികച്ച ഹാജർ നിലയാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. എൽ പി, യു പി ഹൈസ്‌കൂൾ വിഭാഗത്തിൽ 80.23% വിദ്യാർത്ഥികൾ ഹാജരായി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.18% പേരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 85.91% പേരും സ്‌കൂളുകളിൽ ഹാജരായിയെന്നും മന്ത്രി വ്യക്തമാക്കി. എൽ പി, യു പി, ഹൈസ്‌കൂൾ വിഭാഗത്തിൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഹാജരായത്. 93 ശതമാനമാണ് കണ്ണൂരിലെ ഹാജർ നില. പത്തനംതിട്ടയിലാണ് കുറവ് ഹാജർനില രേഖപ്പെടുത്തിയത്. 51.9% കുട്ടികളാണ് പത്തനംതിട്ടയിൽ സ്കൂളുകളിൽ ഹാജരായത്.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏറ്റവുമധികം ഹാജർനില രേഖപ്പെടുത്തിയത് കാസർഗോഡ് ആണ്. 88.54% കാസർഗോട്ടെ ഹാജർ നില. ഏറ്റവും കുറവ് ഹാജർനില എറണാകുളത്ത് ആണ്,72.28%. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൂടുതൽ ഹാജർനില എറണാകുളം ജില്ലയിലാണ്. 97% കുട്ടികളാണ് ഇവിടെ ഹാജരായത്. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏറ്റവും കുറവ് കുട്ടികൾ എത്തിയത് കണ്ണൂരിൽ 71.48 % പേരും സ്‌കൂളുകളിലെത്തി. സ്കൂളുകളിലെ മുന്നൊരുക്കങ്ങൾ ഗുണം ചെയ്തു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി വ്യക്തമാക്കി.
