ഓടുന്ന ട്രെയിനിലും വന്യമൃഗങ്ങൾക്ക് മുന്നിലും സെൽഫി ഭ്രമം; അപക്വമായ മനോനില മാറ്റണമെന്ന് കേരള പൊലീസ്


സെൽഫി ഭ്രമം അതിരു കടക്കരുതെന്ന് വ്യക്തമാക്കി കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അതിരുകടക്കുന്ന സെൽഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങൾ ധാരാളം ശ്രദ്ധയിൽപ്പെട്ടു വരുകയാണ്. അപകട രംഗങ്ങളിൽ ഉൾപ്പെടെ എവിടെയും സെൽഫി എടുക്കുന്ന പൊതുസ്വഭാവത്തിൽ പ്രതിഫലിക്കുന്നത് അപക്വമായ മനോനിലയാണെന്നും പൊലീസ് പറയുന്നു.
ഓടുന്ന ട്രെയിനിലും അപകടകരമായ മുനമ്പുകളിലും, വന്യമൃഗങ്ങൾക്കു മുന്നിലും വെള്ളച്ചാട്ടങ്ങൾക്കു സമീപവും സെൽഫി എടുത്ത് തങ്ങളുടെ സാഹസികത പ്രകടിപ്പിക്കുവാൻ ശ്രമിക്കുന്നത് അവിവേകമാണെന്നും കേരള പൊലീസ് വ്യക്തമാക്കുന്നു. അപകടകരമായ സ്ഥലങ്ങളിൽ വെച്ച് അശ്രദ്ധമായി സെൽഫി എടുക്കാൻ ശ്രമിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കേരള പൊലീസിന്റെ ബോധവൽക്കരണ ഫെയ്സ് ബുക്ക് പോസ്റ്റ്.
കടലും കാടും വെള്ളച്ചാട്ടവും മലയിടുക്കും മൃഗങ്ങളും വാഹനങ്ങളും എന്നുവേണ്ട ലൈക്ക് കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്ത് സാഹസ സെൽഫിക്കും ഒരുക്കമാണ് ഇപ്പോഴത്തെ തലമുറ. ഇതിൽ പലതും കലാശിക്കുന്നതാവട്ടെ വലിയ അപകടത്തിലാണ്. ലൈക്കുകൾക്കുവേണ്ടിയുള്ള മത്സരം മുറുകുന്നതിനൊപ്പം സെൽഫിഭ്രമവും കാടുകയറുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
