പാതി വില തട്ടിപ്പ്: പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി; പണം വിദേശത്തേക്ക് കടത്തിയോയെന്ന് സംശയം.
കൊച്ചി: കേരളമാകെ നടന്ന കോടികളുടെ പാതി വില തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പാതിവിലയ്ക്ക് വണ്ടിയും ഗൃഹോപകരണങ്ങളും നല്‍കാമെന്നു പറഞ്ഞ് നടത്തിയ സിഎസ്ആര്‍ തട്ടിപ്പില്‍ തൃശൂരിലും നടന്നത് വന്‍ കൊള്ള. മൂന്ന് സീഡ് സൊസൈറ്റികളില്‍ നിന്നായി അനന്ത കൃഷ്ണന്‍റെ അക്കൗണ്ടിലേക്ക് നാലുമാസത്തിനിടെ ഒഴുകിയത് ഒന്നരക്കോടി. വടക്കാഞ്ചേരിയിലും പുഴയ്ക്കലും കോണ്‍ഗ്രസ് ജന പ്രതിനിധികള്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റികള്‍ തട്ടിപ്പിന് ഇരയായപ്പോള്‍ അന്തിക്കാട് സിപിഎമ്മിന്‍റെ മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രസിഡന്‍റും നേതൃത്വം നല്‍കുന്ന സൊസൈറ്റികളാണ് തട്ടിപ്പിന് ഇരയായത്. പാതിവില തട്ടിപ്പിൽ തൃശൂരിൽ മാത്രം ഒന്നരക്കോടി രൂപയുടെ പരാതികൾ ഇതുവരെ ഉയർന്നിട്ടുണ്ട്. വടക്കാഞ്ചേരി, അന്തിക്കാട്, പുഴയ്ക്കല്‍, ഒല്ലൂക്കര എന്നിവിടങ്ങളിൽ ആണ് ഏറ്റവും അധികം തട്ടിപ്പ് നടന്നത്. വയനാട് മാനന്തവാടിയിൽ സിഎസ്ആർ ഫണ്ടിന്റെ പേരിലുള്ള തട്ടിപ്പിലൂടെ ആളുകൾക്ക് ഒരുകോടി 37 ലക്ഷം രൂപയാണ് നഷ്ടമായത്.പാറത്തോട്ടം കർഷക വികസന സമിതി വഴി പണം നൽകിയവരാണ് കബളിപ്പിക്കപ്പെട്ടത്.മാനന്തവാടി പോലീസിൽ ഇരയായവർ പരാതി നൽകി.തങ്ങളുടെ ആസ്തി വിറ്റ് തട്ടിപ്പിനിരയായവരുടെ പണം നൽകുമെന്ന് പാറത്തോട്ടം കർഷക വികസന സമിതി പറഞ്ഞു കേരളത്തിൽ സമീപകാലത്ത് ഒന്നും ഇത്രയധികം സ്ത്രീകൾ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് ഉണ്ടായിട്ടില്ല. സി എസ് അർ ഫണ്ടിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി അനന്തു കൃഷ്ണനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അനന്തുവിന്റെ മൂവാറ്റുപുഴയിലെ ഓഫീസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം വിശദമായി ചോദ്യം ചെയ്യും. തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്തെന്ന് കണ്ടെത്താൻ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. അനന്തുവിനെതിരെ സ്വന്തം നാടായ തൊടുപുഴ കോളപ്രയിൽ ഉൾപ്പെടെ കൂടുതൽ പരാതികൾ ഉയരുന്നുണ്ട്. ഇടുക്കിയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതികളുടെ വിശദാംശങ്ങൾ അടക്കം ജില്ലാ പോലീസ് മേധാവി എറണാകുളം റേഞ്ച് ഡി ഐ ജി ക്ക് റിപ്പോർട്ട് നൽകി. തൊടുപുഴ മേഖലയിൽ പണം നഷ്ടമായവർ ഇന്ന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാനാണ് നീക്കം.