പാകിസ്താനുവേണ്ടി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയിൽനിന്ന് -പാലോളി മുഹമ്മദ് കുട്ടി
മലപ്പുറം: പാകിസ്താനുവേണ്ടി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയിൽ നിന്നായിരുന്നുവെന്ന് സി.പി.എമ്മിന്റെ മുതിർന്ന നേതാവും പാർട്ടിയുടെ ആദ്യ ജില്ല സെക്രട്ടറിയുമായ പാലോളി മുഹമ്മദ് കുട്ടി. സി.പി.എം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മതേതര മലപ്പുറം മുന്നോട്ട് എന്ന സ്മരണികയിലെ അഭിമുഖത്തിൽ മുസ്‍ലിം ലീഗിന് വലിയ അപ്രമാദിത്വം വരാനുണ്ടായ കാരണമെന്തെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാലോളി.
അന്ന് മുസ്‌ലിം സമുദായത്തിലെ പ്രമാണിമാരായ ആളുകൾ ബ്രിട്ടീഷ് അനുകൂലികളായിരുന്നു. അതുകൊണ്ട് തന്നെ അവർ ഉന്നയിച്ച പാകിസ്താൻ വാദത്തിന് അനുകൂലമായ നിലപാട് ബ്രിട്ടീഷുകാരിൽ നിന്ന് ലഭിച്ചു. അന്ന് മലബാറിലെ മുസ്‍ലിം ലീഗ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തിരുന്നത് കെ.എം. സീതി സാഹിബ്, സത്താർ സേട്ട് എന്നിവരായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന പക്ഷം പിന്നീട് ഭരിക്കാൻ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തിൽ മുസ്‍ലിംകൾക്ക് ജീവിക്കാൻ കഴിയില്ല എന്നായിരുന്നു സീതി സാഹിബ് മലപ്പുറത്ത് നടന്ന മുസ്‍ലിം ലീഗിന്റെ സമ്മേളനത്തിൽ പറഞ്ഞത്. മുസ്‍ലിംകൾ ഇടത്തോട്ട് മുണ്ടുടുക്കുന്നവരാണ്. ഹിന്ദുക്കൾ ആണെങ്കിൽ വലത്തോട്ടും. മുസ്‍ലിംകൾക്ക് ചാണകം നജസ്സാണ്. ഹിന്ദുക്കൾക്ക് പുണ്യവും. ഇങ്ങനെ വൈരുദ്ധ്യമുള്ളവർ എങ്ങനെ ഒരുമിച്ച് ഭരണം നടത്തുമെന്ന ചോദ്യമായിരുന്നു സീതി സാഹിബിന് ഉണ്ടായിരുന്നത്. അതുകൊണ്ട് പാകിസ്താൻ കിട്ടിയേ തീരൂവെന്നായിരുന്നു ലീഗിന്റെ ആവശ്യം -പാലോളി പറഞ്ഞു.