KERALA
പരാതിക്കാരിയെ മർദ്ദിച്ച കേസ്, എല്‍ദോസ് കുന്നപ്പിള്ളിലിന് മുന്‍കൂര്‍ ജാമ്യം
ബലാത്സംഗക്കേസിലെ പരാതികാരിയെ മർദിച്ചെന്ന കേസിലും എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. അഭിഭാഷകന്റെ ഓഫീസിൽ വെച്ച് മർദിച്ചു എന്ന കേസിലാണ് മുൻകൂർ ജാമ്യം. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം, ഈ മാസം 10 നും 11 നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രാജ്യമോ, സംസ്ഥാനമോ വിട്ടു പോകരുത് എന്നിവയാണ് ഉപാധികൾ.
പരാതിക്കാരിയെ അഭിഭാഷകന്റെ ഓഫീസിൽ എത്തിച്ച് മർദിച്ചത് എൽദോസ് ആണെന്നും ഇത് അഭിഭാഷകർ കണ്ടുനിന്നെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, മർദ്ദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ബലാത്സംഗക്കേസിലും എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.