പനിക്കിടക്കയിൽ മലപ്പുറം ജില്ല; ഇന്നലെ 2000ത്തിലേറെ രോഗബാധിതർ
മലപ്പുറം: ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും ദിനംപ്രതി നടക്കുമ്പോഴും ജില്ലയിൽ പനിവ്യാപനത്തിന് കുറവില്ല. വെള്ളിയാഴ്ച 2000ലേറെ പേർക്കാണ് പനി സ്ഥിരീകരിച്ചത്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത് മലപ്പുറത്താണ്. കൂടാതെ പൊന്നാനിയിൽ രണ്ട് എലിപ്പനി മരണവും സ്ഥിരീകരിച്ചു. ജൂൺ 24ന് പിതാവും 28ന് മകനുമാണ് മരിച്ചത്. ഇവരുടെ പരിശോധന ഫലം വെള്ളിയാഴ്ച പുറത്തുവന്നപ്പോഴാണ് എലിപ്പനി സ്ഥിരീകരിച്ചത്.
കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന വ്യക്തികളായിരുന്നു ഇവർ. മൃഗങ്ങളെ പരിപാലിക്കുന്നവർ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ, മലിനജലവുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ള ജോലിക്കാർ എന്നിവർക്ക് എലിപ്പനി ബാധക്ക് സാധ്യതയുണ്ട്. ഇവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ നിർദ്ദേശിച്ചു. നേരത്തെ ഡെങ്കിപ്പനി ബാധിച്ച് ഒരാളും എച്ച് വൺ, എൻ വൺ ബാധിച്ച് ഒരാളും ഈ സീസണിൽ ജില്ലയിൽ മരിച്ചിട്ടുണ്ട്. പനി പടർച്ച തടയാൻ ശക്തമായ പ്രതിരോധമാണ് തുടരുന്നതെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.