കോട്ടയം

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സ്‌കൂട്ടറുകള്‍ ഇടിച്ചിട്ടു; പാലായില്‍ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം പാലായില്‍ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് മരണം. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍ (35), മേലുകാവ് നല്ലംകുഴിയില്‍ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണു മരിച്ചത്. പാലാ തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കല്‍ പള്ളിക്കു സമീപം രാവിലെ ഒന്‍പതരയോടെ ആയിരുന്നു അപകടം.

അമിതവേഗത്തിലെത്തിയ കാര്‍ രണ്ട് സ്‌കൂട്ടറുകളില്‍ ഇടിച്ച് മതിലില്‍ ഇടിച്ചാണു നിന്നത്. പാലായിലെ സ്വകാര്യ ബിഎഡ് കോളജിലെ നാലു വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്കു പോകുകയായിരുന്നു ഇവര്‍.
സ്‌കൂട്ടര്‍ യാത്രക്കാര്‍ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്കു പോകുകയായിരുന്നു. അപകടത്തില്‍ ജോമോളുടെ ഏകമകള്‍ അന്നമോള്‍(12)ക്ക് ഗുരുതരമായി പരുക്കേറ്റ് കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലാ സെന്റ് മേരീസ് സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിയായ അന്നമോളെ സ്‌കൂളില്‍ വിടാന്‍ പോകുകയായിരുന്നു ജോമോള്‍. ധന്യ പാലായിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ്. ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധന്യയുടെ മക്കള്‍: ശ്രീനന്ദന്‍, ശ്രീഹരി. കാറിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button