SPORTS

‘നല്ല പഴുത്ത മാങ്ങാക്കാലം’; മുംബൈ മലയാളികളുടെ വക നവീനുൽ ഹഖിനു ട്രോൾ




ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അഫ്ഗാൻ പേസറെ ട്രോളി മുംബൈ ഇന്ത്യൻസ് താരങ്ങൾ. മുംബൈയുടെ മലയാളി താരങ്ങളായ സന്ദീപ് വാര്യർ, വിഷ്ണു വിനോദ് എന്നിവർക്കൊപ്പം മധ്യപ്രദേശ് സ്പിന്നർ കുമാർ കാർത്തികേയയും കൂടി ചേർന്നാണ് നവീനെ ട്രോളിയത്. ആർസിബിയ്ക്കെതിരായ മത്സരം മുതൽ നവീൻ കോലിയെ ട്രോളുകയാണ്. ഇതിനുള്ള മറുപടിയെന്നോണമാണ് മുംബൈ താരങ്ങളുടെ പോസ്റ്റ്. ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.

മേശപ്പുറത്ത് മാങ്ങ വച്ചിട്ട് മൂന്നു പേരും വട്ടം കൂടി ഇരിക്കുകയാണ്. വിഷ്ണു ചെവി പൊത്തിയും സന്ദീപ് വായ പൊത്തിയും കാർത്തികേയ കണ്ണു പൊത്തിയുമിരിക്കുന്നു. ‘നല്ല പഴുത്ത മാങ്ങാക്കാലം’ എന്നായിരുന്നു ചിത്രത്തിൻ്റെ അടിക്കുറിപ്പ്. സന്ദീപിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്ന പോസ്റ്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നുണ്ട്.ലക്നൗവും ബാംഗ്ലൂരും തമ്മിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ വിരാട് കോലിയുമായി നവീനുൽ ഹഖ് നടത്തിയ വാക്കേറ്റം ഏറെ ചർച്ചയായിരുന്നു. മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ കോലിയും നവീനും വീണ്ടും പരോക്ഷമായി ഏറ്റുമുട്ടി. ലക്നൗ പരാജയപ്പെട്ട മത്സരങ്ങളിൽ കോലിയും ആർസിബി പരാജയപ്പെട്ട കളികളിൽ മാങ്ങ കഴിക്കുന്ന ഫോട്ടോ പങ്കുവച്ച് നവീനും ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ പരസ്പരം ‘ചൊറിഞ്ഞു’. ഇതിനിടെ നവീനെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കി. ഇതോടെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. ഇതിനു പിന്നാലെയാണ് മുംബൈ ഇന്ത്യൻസ് താരങ്ങളുടെ വക ട്രോൾ.

ലക്നൗവിൻ്റെ ഇന്നിംസ്ഗിൽ, 9ആം വിക്കറ്റിൽ നവീൻ ബാറ്റ് ചെയ്യുന്നതിനിടെ സിറാജിനോട് ബൗൺസർ എറിയാൻ കോലി ആവശ്യപ്പെട്ടു എന്നാണ് വിവരം. അത് കേട്ട് നവീൻ കോലിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഈ സമയത്ത് ‘നീ എന്റെ ഷൂസിൽ പറ്റിയിരിക്കുന്ന മണ്ണിനു സമമാണെ’ന്ന് കോലി പറഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. നവീൻ തിരിച്ചെന്തോ പറഞ്ഞു. അമിത് മിശ്രയും അമ്പയർമാരും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി.
കളിക്ക് ശേഷം ഹസ്തദാനത്തിനിടെയും നവീൻ കോലിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. രാഹുൽ വിളിച്ചിട്ടും കോലിയോട് സംസാരിക്കാൻ കൂട്ടാക്കാതെ നവീൻ തിരികെനടക്കുന്നതും വിഡിയോയിൽ കാണാമായിരുന്നു. ഈ സംഭവത്തിനു പിന്നാലെ നവീനെതിരെ സൈബർ ആക്രമണം ശക്തമായി. വാക്കുതർക്കത്തിൽ ലക്നൗ ഉപദേശകൻ ഗൗതം ഗംഭീറും ഇടപെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button