നടിയെ അക്രമിച്ച കേസ് : വിചാരണക്കോടതിക്കെതിരായ ഹർജിയിൽ വിധി തിങ്കളാഴ്ച.
വിചാരണക്കോടതിക്കെതിരായി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വിധി തിങ്കളാഴ്ച. ഹൈക്കോടതിയാണ് വിധി പറയുക. 16 സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ നേരത്തെ വിചാരണ കോടതി അനുമതി നിഷേധിച്ചിരുന്നു. വിചാരണ കോടതി നടപടികൾ നീതിയുക്തമാകുന്നില്ലന്നടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയിരുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്റെ ഹരജിയിലെ പ്രധാന ആരോപണം.
അതിനിടെ, സംസ്ഥാനത്തെ കൊവിഡ് വ്യാപനം പശ്ചാത്തലത്തിൽ കോടതികൾ ഓൺലൈനായി പ്രവർത്തിക്കാൻ ഹൈക്കോടതി നിർദേശം നൽകി. തിങ്കളാഴ്ച മുതലാണ് കോടതികൾ ഓൺലൈനിലേക്കുമാറുന്നത്. ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും കേസുകൾ ഓൺലൈനായി പരിഗണിക്കുമെന്നാണ് സർക്കുലറിൽ വിശദീകരിക്കുന്നത്. അതേസമയം തീർത്തും ഒഴിവാക്കാനാകാത്ത കേസുകൾ മാത്രം കോടതിയിൽ നേരിട്ട് വാദം നടത്താൻ അനുമതിയുണ്ട്. നേരിട്ട് വാദം കേൾക്കുന്ന കേസുകളിൽ കോടതിമുറിയിൽ പ്രവേശിപ്പിക്കുന്ന പരമാവധി ആളുകളുടെ എണ്ണം പതിനഞ്ചായി നിജപ്പെടുത്തി. പൊതുജനങ്ങൾക്ക് കോടതി മുറിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.