ധീരസൈനികൻ പ്രദീപിൻ്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു
തൃശൂർ: രാജ്യത്തെ ഞെട്ടിച്ച കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറൻ്റ് ഓഫീസർ എ പ്രദീപിന് വിട. തൃശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ എല്ലാവിധ സൈനിക ബഹുമതിയോടെ സംസ്ക്കാരം നടന്നു. പ്രദീപിൻ്റെ മകൻ ദക്ഷിണ ദേവാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്.
പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. ഇവിടെ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം പ്രദീപിന്റെ വീട്ടിലേക്ക് എത്തിച്ചത്. സംസ്കാര ചടങ്ങുകൾക്ക് മുൻപായി പ്രദീപിൻ്റെ യൂണിഫോം സേന കുടുംബത്തിന് കൈമാറി. കേരള പോലീസിൻ്റെ ഗാർഡ് ഓഫ് ഓണറിന് പിന്നാലെ വ്യോമസേന ഗാർഡ് ഓഫ് ഓർണർ ആദരം അർപ്പിച്ചു.
സുലൂർ വ്യോമതാവളത്തിൽ നിന്ന് വിലാപ യാത്രയായിട്ടാണ് മൃതദേഹം ജന്മനാടായ തൃശൂർ പൊന്നൂക്കരയിൽ എത്തിച്ചത്. ഉച്ചയ്ക്ക് 13.30യ്ക്ക് വിലാപയാത്ര വാളയാർ അതിർത്തിയിൽ എത്തിയപ്പോൾ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, കെ രാജൻ, കെ രാധാകൃഷ്ണൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.