KERALA

തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണം; രോഗി മരിച്ചത് അറിയിച്ചത് ഒരു മാസത്തിന് ശേഷം

തൃശൂർ മെഡിക്കൽ കോളജിനെതിരെ ഗുരുതര പരാതിയുമായി മരിച്ചയാളുടെ ബന്ധുക്കൾ. അട്ടപ്പാടി സ്വദേശിയുടെ മരണവിവരം അറിയിച്ചത് ഒരുമാസത്തിന് ശേഷമെന്ന് ബന്ധുക്കൾ പറഞ്ഞു. പാലക്കാട് മെഡിക്കൽ കോളജിൽ നിന്നും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ അട്ടപ്പാടി സ്വദേശി രത്നം മരിച്ചത് ഡിസംബർ 25 ന് എന്നാൽ ഇന്നലെയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.

തൃശൂർ മെഡിക്കൽ കോളജിൽ എത്തിയ ബന്ധുക്കൾ വിവരം അന്വേഷിച്ചപ്പോൾ അങ്ങനെ ഒരാളെ അഡ്മിറ്റ് ചെയ്‌തിട്ടില്ല എന്നായിരുന്നു നേരത്തെ ലഭിച്ച മറുപടി. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ വിവരവും ബന്ധുക്കളെ അറിയിച്ചില്ലെന്ന ആരോപണവുമുണ്ട്.

കോട്ടത്തറ ആശുപത്രിയിൽ നിന്ന് രത്നത്തെ ഡിസംബർ 16 നാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പണമില്ലാതിരുന്നതിനാൽ കൂട്ടിരിപ്പുകാരനായ ബന്ധു നാട്ടിലേക്ക് തിരികെ മടങ്ങുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം എത്തിയ ബന്ധുക്കൾ വിവരം അന്വേഷിച്ചപ്പോൾ രോഗ ബാധ കൂടിയതിനെ തുടർന്ന് രോഗിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി എന്നറിയിച്ചു.

തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ അന്വേഷിക്കുകയും ചെയ്തു, രജിസ്റ്റർ പരിശോധിച്ചപ്പോൾ രത്നമെന്നയാളെ അഡ്മിറ്റ് ചെയ്തതായി വിവരം ലഭിച്ചില്ല എന്നായിരുന്നു മറുപടി. ബന്ധുക്കൾ ഒരുമാസം നിരവധിതവണ അന്വേഷണം നടത്തി എന്നാൽ ഇന്നലെയാണ് രോഗി മരിച്ച വിവരം അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button