NATIONAL

ഡോക്ടര്‍മാര്‍ക്ക് 1000 കോടി കൈക്കൂലി നല്‍കിയെന്ന ആരോപണം തള്ളി ഡോളോ നിര്‍മാതാക്കള്‍

പാരസെറ്റാമോള്‍ ഗുളികയായ ഡോളോ 650 വ്യാപകമായി കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണത്തോട് പ്രതികരിച്ച് മരുന്ന് നിര്‍മാതാക്കള്‍. ഇതെങ്ങനെ സാധിക്കുമെന്നും വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഡോളോ നിര്‍മാതാക്കള്‍ പറഞ്ഞു.

രാജ്യത്ത് കൊവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്നുനിന്ന സമയത്തുപോലും കമ്പനി നടത്തിയത് 350 കോടിയുടെ മാത്രം ബിസിനസാണെന്നും പിന്നെ എങ്ങനെ ഇത്ര ഭീമമായ തുക ഡോക്ടര്‍മാര്‍ക്ക് കൈക്കൂലിയായി നല്‍കാന്‍ സാധിക്കുമെന്നും മൈക്രോലാബ്‌സ് വൈസ് പ്രസിഡന്റ് ജയരാജ് ഗോവിന്ദരാജു ചോദിച്ചു. അതേ വര്‍ഷം 1000 കോടി ഡോക്ടര്‍മാര്‍ക്ക് നല്‍കുക എന്നത് തീര്‍ത്തും അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1000 കോടി രൂപ ഡോളോയുടെ ഉത്പ്പാദകര്‍ കൈക്കൂലി നല്‍കിയെന്ന് ഇന്‍കം ടാക്‌സാണ് കണ്ടെത്തിയിരുന്നത്. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്‌സ് കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തത്.

ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനാണ് ഡോളോ 650 ഉത്പാദിപ്പിക്കുന്ന മരുന്ന് കമ്പനിയില്‍ ഐടി സ്‌ക്വാഡ് പരിശോധന നടത്തിയത്. റെയ്ഡിനിടെ ലഭിച്ച രേഖകളില്‍ ഡോക്ടര്‍മാര്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ പണം നല്‍കിയത് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തി. ആയിരം കോടിയോളം രൂപ ഡോക്ടര്‍മാര്‍ക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍. ഡോക്ടര്‍മാര്‍ക്ക് വിദേശയാത്ര അടക്കമുള്ള പാക്കേജുകളും കമ്പനി അനുവദിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button