“ഞാൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കുമറിയാം”; സിന്തറ്റിക് ലഹരി ഉപയോഗിക്കാറില്ലെന്ന് വേടൻ”

കൊച്ചി: കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് ആവർത്തിച്ച് റാപ്പർ വേടൻ. താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാം. സിന്തറ്റിക് ലഹരി ഉപയോഗിക്കാറില്ലെന്നും വേടൻ വ്യക്തമാക്കി.പുലിപ്പല്ല് മാല ധരിച്ച കേസിൽ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ കഴുത്തിലുള്ളത് യഥാർത്ഥ പുലിപ്പല്ല് തന്നെയാണോയെന്ന് അറിയില്ലെന്നാണ് വേടൻ പറയുന്നത്. പുലിപ്പല്ല് ഹൈദരാബാദിൽ പരിശോധനയ്ക്ക് അയക്കും. അത് സമ്മാനിച്ച രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് വേടൻ പറയുന്നത്.പുലിപ്പല്ല് എവിടെ നിന്നാണ് കിട്ടിയതെന്ന ചോദ്യത്തിന് ‘ഇപ്പോഴൊന്നും പറയാൻ വകുപ്പില്ല മക്കളേ’ എന്നാണ് വേടൻ മാദ്ധ്യമങ്ങളോട് പറയുന്നത്. വേടൻ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.വേടന്റെ ഫ്ലാറ്റിൽ നിന്ന് പിടിച്ചത് ആറുഗ്രാം കഞ്ചാവായതിനാൽ ജാമ്യം ലഭിച്ചിരുന്നു, എന്നാൽ മാലയിലെ ലോക്കറ്റായി പുലിപ്പല്ല് ഉപയോഗിച്ചത് ഏഴ് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. തൃപ്പൂണിത്തുറ കണിയാമ്പുഴ സ്വാസ് ഫ്ലാറ്റിൽ ഇന്നലെ രാവിലെ പതിനൊന്നോടെ ഹിൽപാലസ് എസ്.എച്ച്.ഒ എൽ. യേശുദാസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിയായ വേടനും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരും അറസ്റ്റിലായത്. കഞ്ചാവിന് പുറമേ, ഒമ്പതരലക്ഷംരൂപയും മൊബൈൽഫോണുകളും കണ്ടെടുത്തിരുന്നു. പരിപാടിയുടെ ബുക്കിംഗിനായി ലഭിച്ചതാണ് 9.5 ലക്ഷം രൂപയെന്ന് വെളിപ്പെടുത്തിയ വേടൻ, ലോക്കറ്റിനെക്കുറിച്ച് വാചാലനായതാണ് വനംവകുപ്പിന്റെ കേസിന് വഴിതുറന്നത്.
