SPORTS

ജോകോവിച്ചില്ലാത്ത ഓസ്ട്രേലിയന്‍ ഓപ്പണിന് നാളെ തുടക്കം.

മെൽബൺ : നിലവിലെ ചാമ്പ്യന്‍ നൊവാക് ജോകോവിച്ചിന്‍റെ വിസ സംബന്ധിച്ച വിവാദങ്ങള്‍ക്കൊടുവില്‍  ഓസ്ട്രേലിയന്‍ ഓപ്പണിന് നാളെ തുടക്കമാകും. പുരുഷ വിഭാഗത്തിൽ റാഫേല്‍ നദാല്‍  അമേരിക്കയുടെ ലോക റാങ്കിംഗില്‍ 66-ാം സ്ഥാനത്തുള്ള മാര്‍ക്കോസ് ജിറോണിനെ നേരിടും. മൂന്നാം സീഡ് അലക്സാണ്ടര്‍ സ്വേരേവിനും ഏഴാം സീഡ് മാറ്റിയോ ബെരെറ്റിനിക്കും  മത്സരമുണ്ട്.

വനിതാ വിഭാഗത്തിൽ ടോപ് സീഡ് ആഷ്ലി ബാര്‍ട്ടി യോഗ്യതാ റൗണ്ടിലൂടെയെത്തിയ സുറെങ്കോയെ നേരിടും.
അഞ്ചാം സീഡ് ഗ്രീസിന്‍റെ മരിയ സക്കാരി സീ‍ഡ് ചെയ്യപ്പെടാത്ത ജര്‍മനിയുടെ തത്യ മരിയയെ നേരിടും.
നയോമി ഒസാക്ക ആദ്യ റൗണ്ടിൽ നാളെ ക്യാമില ഒസോരിയയെ നേരിടും. 13-ാം സീഡാണ് ഒസാക്ക.

ലോക ഒന്നാം നമ്പർ പുരുഷ താരം നൊവാക് ജോകോവിച്ച് നാളെ തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കില്ല. വിസ റദ്ദാക്കിയ സർക്കാർ നടപടിക്കെതിരെ ജോകോവിച്ച് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ ജോകോവിച്ചിനെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തും. കോടതി വിധി നിരാശയുണ്ടാക്കുന്നതാണെങ്കിലും അംഗീകരിക്കുന്നുവെന്ന് ജോകോവിച്ച് പ്രതികരിച്ചു. നിലവിലെ ചാമ്പ്യനായ ജോകോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിൽ ഒൻപത് തവണ കിരീടം നേടിയിട്ടുണ്ട്.

മൂന്ന് വർഷത്തേക്ക് ജോക്കോവിച്ചിന് ഓസ്ട്രേലിയയിലേക്ക് യാത്രാവിലക്കുണ്ട്. ഈമാസം ആറിന് ഓസ്ട്രേലിയയിലെത്തിയ ജോകോവിച്ചിനെ വാക്സീൻ സ്വീകരിക്കാത്തതിനാൽ മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയും കരുതൽ തടങ്കലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് താരം നിയമപോരാട്ടം ആരംഭിച്ചത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button