ചുരുളഴിയാത്ത രഹസ്യങ്ങൾ: അറ്റ്ലാന്റിക്കിലെ ബർമുഡ ട്രയാംഗിൾ; കാലിക്കറ്റിലെ ത്രിഗുൺസെൻ ട്രയാംഗിൾ!
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ ‘മുഖം’ മിനുക്കാൻ ‘നാക്’ പരിശോധനാ സമിതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു മുൻപു കോടികൾ വിനിയോഗിച്ചിട്ടും ത്രിഗുൺസെൻ ട്രയാംഗിൾ നവീകരണത്തിനുള്ള 68 ലക്ഷം രൂപയുടെ പദ്ധതി ഉപേക്ഷിക്കാൻ കാരണമെന്തെന്നത് ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യം. യൂണിവേഴ്സിറ്റിക്ക് ഇന്നലെ 55 വയസ്സ് തികഞ്ഞു. സർവകലാശാലാ സ്ഥാപക ഫലകം വനവാസത്തിലെന്ന ദുരവസ്ഥ ഒഴിവാക്കാൻ നവീകരണം സഹായിച്ചേനേ. 1968ൽ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുൻസെൻ കാലിക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചതിന്റെ ഓർമ ഉണർത്തുന്ന ഫലകമാണു ത്രികോണാകൃതിയിലുള്ള ത്രിഗുൻസെൻ ട്രയാംഗിളിലുള്ളത്.
അക്വേറിയം, ഗാലറി, ചെറിയ യോഗങ്ങൾക്കുള്ള സൗകര്യം, പൂന്തോട്ടം എന്നിവ ട്രയാംഗിൾ ഭൂമിയിൽ ഒരുക്കാൻ പാകത്തിലാണു രൂപരേഖ വരച്ചത്. വാഴ്സിറ്റി ഉദ്ഘാടന ഫലകത്തിലെ അക്ഷരങ്ങൾ മിക്കവാറും മാഞ്ഞു. ഭരണ കാര്യാലയത്തിനും സെനറ്റ് ഹൗസിനും ഇടയിൽ കണ്ണായ സ്ഥാനത്തുള്ള ട്രയാംഗിൾ നവീകരണം യൂണിവേഴ്സിറ്റിക്ക് 55 വയസ്സ് തികഞ്ഞിട്ടും നടപ്പാക്കാനായില്ല എന്നതിനു പുതിയ സിൻഡിക്കറ്റ് എങ്കിലും പരിഹാരം കാണുമോയെന്ന ചോദ്യം പല കോണുകളിൽനിന്നും ഇപ്പോൾ ഉയരുന്നുണ്ട്.