NATIONALSPORTS

ചരിത്രത്തിലേക്ക് ഒരേറ്;ജാവലില്‍ ത്രോ ഫൈനലിൽ ത്രോയില്‍ നീരജ് ചോപ്രക്ക്‌ സ്വര്‍ണം

ടോക്യോ: ടോക്യോ ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ ജാവലില്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയാണ് ടോക്യോയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. ഒളിംപിക് ചരിത്രത്തില്‍ അത്‌ലറ്റിക്സില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.

ജാവലിന്‍ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് മെഡല്‍ സമ്മാനിച്ചത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുലെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി.

അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളും ഫൗളായെങ്കിലും നീരജിനെ വെല്ലുന്ന ത്രോ മറ്റാരും പുറത്തെടുത്തില്ല. തന്‍റെ അഞ്ചാം ശ്രമത്തില്‍ 86.67 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്ക് താരം വാഡ്ലെക്ക് യാക്കൂബ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മൂന്നാം ശ്രമത്തില്‍ 85.44 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്കിന്‍റെ തന്നെ വെസ്ലി വിറ്റെസ്ലാവ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ആദ്യശ്രമത്തില്‍ 85.30 മീറ്റര്‍ ദൂരം പിന്നിട്ട ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ ആണ് നാലാം സ്ഥാനത്ത്. എഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ പാക്കിസ്ഥാന്‍റെ നദീം അര്‍ഷാദ് അഞ്ചാം സ്ഥാനത്തെത്തി.

ഫൈനലില്‍ നീരജിന്‍റെ പ്രധാന പ്രതിയോഗിയാകുമെന്ന് കരുതിയ മുന്‍ ലോക ചാമ്പ്യനും ലോ ഒന്നാം നമ്പര്‍ താരവുമായ ജര്‍മനിയുടെ ജൊഹാനസ് വെറ്റര്‍ അവസാന മൂന്ന് ശ്രമങ്ങളിലേക്ക് യോഗ്യത നേടിയില്ല.

ആദ്യ ശ്രമത്തില്‍ വെറ്റര്‍ 82.52 മീറ്റര്‍ എറിഞ്ഞപ്പോള്‍ രണ്ടും മൂന്നും ശ്രമങ്ങള്‍ ഫൗളായി. 97 മീറ്റര്‍ ദൂരം പിന്നിട്ടിട്ടുള്ള താരമാണ് വെറ്റര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button