ചമ്രവട്ടത്തെ സായാഹ്നങ്ങൾ ഇപ്പോൾ നിശബ്ദമാണ്


ചമ്രവട്ടം: ഒരു മാസം മുൻപ് വരെ ജനനിബിഡമായിരുന്ന ചമവട്ടത്തെ സായാഹ്നങ്ങൾ ഇപ്പോൾ നിശബ്ദമാണ്. നിറയെ തട്ടുകടകളും
ഡിടിപിസിയുടെ ഹോട്ടലുകളും പ്രവർത്തിച്ചിരുന്ന സമയത്താണ് ഇവിടെ ജനങ്ങൾ കുടുംബമായി എത്തിയിരുന്നത്. എന്നാൽ തട്ടുകടകൾ ഒഴിവാക്കാൻ അധികൃതർ നോട്ടിസ് നൽകിയതോടെ എല്ലാം അവസാനിക്കുകയായിരുന്നു. പാർക്കിന്റെ രണ്ടാം ഘട്ട നിർമാണത്തിന്റെ ഭാഗമായാണ് ഡിടിപിസി ഇവിടെ ഹോട്ടലുകൾക്കുള്ള കെട്ടിടങ്ങൾ നിർമിച്ചത്. അതിനു മുൻപ് തന്നെ ഒട്ടേറെ തട്ടുകടകളും പ്രവർത്തിച്ചിരുന്നു. തട്ടുകടകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഡിടിപിസി പല തവണ നോട്ടിസ് നൽകിയിരുന്നു. എന്നാൽ കടയുടമകൾ ഇതൊന്നും ഗൗനിച്ചില്ല. ഒരു മാസം മുൻപ് തൃപ്രങ്ങോട് പഞ്ചായത്ത്പൊലീസിന്റെ സഹായത്തോടെ ശക്തമായ നടപടിയുമായി എത്തി.
ഇതോടെ തട്ടുകടക്കാർക്കു പൂട്ടേണ്ടി വന്നു. എന്നാൽ കെട്ടിട നമ്പറും ലൈസൻസുമില്ലാതെയാണു ഡിടിപിസിയുടെ കെട്ടിടത്തിൽ ഹോട്ടലുകൾ പ്രവർത്തിക്കുന്നതെന്ന് കാണിച്ച് തട്ടുകടക്കാർ പരാതി നൽകി. ഇതോടെ ഇവർക്കും പൂട്ടേണ്ടി വരികയായിരുന്നു. ജലഅതോറിറ്റി കൈമാറിയ സ്ഥലത്തിന്റെ രേഖകൾ ഡിടിപിസിക്കു ഹാജരാക്കാൻ സാധിക്കാതെ വന്നതോടെയാണ് കെട്ടിടനമ്പർ നൽകാൻ സാധിക്കാത്തതിനു പ്രധാന കാരണം. കൂടാതെ ഈ കരാറെടുത്തവർ കെട്ടിടങ്ങളിൽ കൂട്ടിച്ചേർക്കലും നടത്തിയിരുന്നു. ഇരു കൂട്ടരും പൂട്ടിയതോടെ ചമവട്ടത്ത് ഒരു ഗ്ലാസ് വെള്ളം പോലും ലഭിക്കാത്ത സ്ഥിതിയായി. ഇക്കാര്യത്തിൽ പല തവണ ചർച്ചകൾ നടന്നു. നിലവിൽ ഡിടിപിസി നൂലാമാലകൾ പരിഹരിച്ച് വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്. കൂട്ടിച്ചേർത്ത ഭാഗങ്ങൾ പൊളിച്ചു നീക്കുകയും ചെയ്തു. ഇതോടെ കെട്ടിടങ്ങൾക്ക് നമ്പർ ലഭിച്ചേക്കും.













