ചങ്കുവെട്ടി ജങ്ഷനിലെ അപകട ഭീഷണിയായ ഡിവൈഡറുകൾ മാറ്റി
കോട്ടക്കൽ: ചങ്കുവെട്ടിയിൽ ദേശീയപാത അതോറിറ്റി സ്ഥാപിച്ച ഭീമൻ ഡിവൈഡറുകൾ ജില്ല കലക്ടറുടെ നിർദേശപ്രകാരം മാറ്റി. വൺവേ ഭാഗത്ത് സ്ഥാപിച്ച പത്തോളം ഡിവൈഡറുകളാണ് മാറ്റിയത്. മാസങ്ങൾക്ക് മുമ്പാണ് ഇത് സ്ഥാപിച്ചത്. തൊട്ടുപിന്നാലെ ഗതാഗത തടസ്സവും അപകടങ്ങളും ആരംഭിച്ചു. രാത്രി അപകടം പതിവാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ഡിവൈഡറുകൾ മാറ്റണമെന്ന ആവശ്യം ശക്തമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജില്ല കലക്ടർ, മോട്ടോർ വാഹന വകുപ്പ് എന്നിവർക്ക് വിവിധ സംഘടനകൾ നിവേദനവും നൽകി.
ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ഡിവൈഡറുകൾ മാറ്റാൻ തീരുമാനിച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മുഹമ്മദ് റഫീഖ്, മലപ്പുറം പൊതുമരാമത്ത് വിഭാഗം എ.ഇ വിമൽരാജ് എന്നിവരുടെ നേതൃത്വത്തിൽ ക്രെയിൻ സഹായത്തോടെയായിരുന്നു നടപടികൾ. അപകട സാധ്യതയുള്ള കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലെ ഡിവൈഡറുകൾ നീക്കാൻ നടപടിയായിട്ടില്ല. ഇതിന് ദേശീയപാത വിഭാഗത്തിന്റെ അനുമതി വേണം. നേരത്തെ ഇവ നീക്കാൻ അധികൃതരെ സമീപിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.