കൊച്ചി: ഇന്ന് കർക്കടകം ഒന്ന്, രാമായണ ശീലുകളുടെയും രാമദർശനത്തിന്റെയും പുണ്യകാലം. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും. കർക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണമെന്നാണ് വിശ്വാസം. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും.
കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്നലെ വൈകുന്നേരം തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം മേൽശാന്തി എം.എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. നിരവധി ഭക്തരാണ് ഇന്നലെ ദർശനത്തിനെത്തിയത്.
കര്‍ക്കടക മാസത്തില്‍ ദശരഥ പുത്രന്മാരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമായാണ് വിശ്വാസികൾ കരുതുന്നത്. ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഇത്തവണ കർക്കടകം ജൂലൈ 16 ചൊവ്വാഴ്ച തുടങ്ങി ഓഗസ്റ്റ് 16 വെള്ളിയാഴ്ച അവസാനിക്കുകയും ചെയ്യും.
ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെ പൂർണമായും പ്രാർത്ഥനകൾക്കും രാമായണ പാരായണത്തിനും നാലമ്പല ദർശനങ്ങൾക്കുമായാണ് വിശ്വാസികൾ ഈ മാസത്തെ മാറ്റി വച്ചിരിക്കുന്നത്. സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം.