കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി.

പാലക്കാട് : പാലക്കാട് കളക്ടറേറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി.
ഡിവിഷണൽ അക്കൗണ്ടന്‍റ് ഓഫീസർ ജെ.സാലുദ്ദീൻ, ജൂനിയർ സൂപ്രണ്ട് സി. രമണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ ശശിധരൻ എന്നിവരിൽ നിന്നാണ് കൈക്കൂലി പണം പിടികൂടിയത്. ഇവരിൽ നിന്നും 2000 രൂപ വീതം വിജിലൻസ് സംഘം കണ്ടെത്തി. പാലക്കാട് വിജിലൻസ് ഡി.വൈ.എസ്.പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി പണം പിടികൂടിയത്. പാലക്കാട് സ്വദേശിയായ കരാറുകാരൻ ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് നൽകിയ ഫിനോൾഫ്തലിൻ പുരട്ടിയ പണം വാങ്ങുന്നതിനിടയാണ് ഉദ്യോഗസ്ഥർ വിജിലൻസിന്റെ പിടിയിലായത്. പിടിയിലായ ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലൻസ് പരിശോധന നടന്നു. ബില്ല് മാറുന്നതിനായി മൂവരും കരാറുകാരിൽ നിന്നും രണ്ടായിരം രൂപ വീതം കൈക്കൂലി വാങ്ങുകയായിരുന്നു. കൂടാതെ മൂവരും പതിവായി കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസിന് നേരത്തെ പരാതി ലഭിച്ചിരുന്നു.
