18 കോടി രൂപയ്ക്ക് തുറമുഖ വകുപ്പ് വിറ്റ മണൽ നിലം നികത്താനായി വെറുതേ നൽകി; മണൽക്കൊള്ള
പൊന്നാനി: ഫിഷിങ് ഹാർബർ പ്രദേശത്ത് തുറമുഖ വകുപ്പ് വിൽപനയ്ക്കായി കൂട്ടിയിട്ട 60,000 ടൺ മണലിൽ ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ കൈകടത്തൽ.
കയ്യും കണക്കുമില്ലാതെ മണൽ പല ഭാഗത്തേക്കുമായി കൊണ്ടുപോയി. തുറമുഖ വകുപ്പ് 18 കോടി രൂപയ്ക്ക് വിൽപന നടത്തിയ മണലാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് ഒരു കണക്കുമില്ലാതെ കൊണ്ടുപോയിരിക്കുന്നത്. ടെൻഡറിലൂടെ മണൽ ഏറ്റെടുത്ത കരാറുകാരൻ 500 ടൺ മണൽ മാത്രമേ കൊണ്ടുപോയിരുന്നുള്ളൂ.
ബാക്കിയുള്ള മണൽ മുഴുവൻ ഹാർബർ പ്രദേശത്തു തന്നെ കൂട്ടിയിട്ടതായിരുന്നു. ഇൗ മണലാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് കൊണ്ടുപോയിരിക്കുന്നത്.
പുനർഗേഹം പദ്ധതിയുടെ ഭാഗമായി നിർമിച്ച ഭവന സമുച്ചയത്തിന്റെ ഉൾഭാഗം നികത്താൻ ഇൗ മണലാണ് ഉപയോഗിച്ചിരിക്കുന്നത്.
18 കോടി രൂപയ്ക്ക് തുറമുഖ വകുപ്പ് വിറ്റ മണൽ നിലം നികത്താനായി വെറുതേ നൽകിയത് ചോദ്യം ചെയ്യപ്പെടുകയാണ്.ഇതിനു പുറമേ, 2018ൽ ഡ്രജ് ചെയ്തെടുത്ത 30,000 ടൺ മണൽ കാണാതായ സംഭവവും വിവാദമാവുകയാണ്. വൻ തട്ടിപ്പ് ‘മനോരമ’ പുറത്തു കൊണ്ടുവന്നതിനു ശേഷം ഇത്രയും മണൽ എങ്ങനെ പോയെന്ന് വകുപ്പിനുള്ളിൽ തന്നെ പ്രാഥമിക പരിശോധനകൾ നടന്നെങ്കിലും ഒരുപിടിയും കിട്ടിയിട്ടില്ല. ഹാർബർ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ ഒരു കണക്കുമില്ലാതെ ഹാർബർ എൻജിനീയറിങ് വകുപ്പ് മണൽ ഉപയോഗിച്ചതിനാൽ ഇവരുടെ തലയിലിട്ട് തടിയൂരാനുള്ള ശ്രമവും നടക്കുന്നുണ്ട്. സർക്കാർ കണക്കനുസരിച്ച് 2 തവണകളിലായി ഹാർബർ പ്രദേശത്തു നടന്ന ഡ്രജിങ്ങിൽ 90,000 ടൺ മണൽ ഹാർബർ പ്രദേശത്ത് കാണേണ്ടതുണ്ട്. ഇതിന്റെ പകുതി പോലും പ്രദേശത്തുണ്ടാകില്ലെന്നാണ് വിവരം.