കൂടുതൽ ഭൂരിപക്ഷമുണ്ടാക്കിയാല് 15 ദിവസത്തെ സൗജന്യ വിദേശയാത്ര വാഗ്ദാനം; ലീഗ് സംസ്ഥാന വൈസ് പ്രസി. സി.പി ബാവ ഹാജിക്കെതിരെ കേസ്
എടപ്പാൾ: തവനൂരിലെ വിദേശയാത്ര വാഗ്ദാനത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജിക്ക് എതിരെയാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. യുഡിഎഫ് സ്ഥാനാർഥിയായ വി.എസ് ജോയിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം സമ്മാനിക്കുന്ന പഞ്ചായത്ത് കമ്മറ്റിക്കാണ് വിദേശ യാത്ര വാഗ്ദാനം ചെയ്തിരുന്നത്.
കഴിഞ്ഞദിവസം മംഗലത്ത് വെച്ച് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു ബാവ ഹാജി വിദേശ യാത്ര വാഗ്ദാനം ചെയ്തത്.യാത്രയും ടിക്കറ്റും താമസവുമടക്കമായിരുന്നു ഓഫർ നൽകിയത്.
ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിത്തരുന്ന ബൂത്ത് കമ്മിറ്റും മണ്ഡലം കമ്മിറ്റിക്കും 15 ദിവസത്തെ ഗൾഫ് യാത്രയായിരുന്നു വാഗ്ദാനം. വിഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കലക്ടർ ഉത്തരവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അതേസമയം, പ്രവർത്തകർക്ക് ആവേശം നൽകാൻ വേണ്ടിയായിരുന്നു അത്തരമൊരു വാഗ്ദാനം നൽകിയതെന്ന് ലീഗ് നേതൃത്വം നൽകുന്ന വിശദീകരണം.