കുറ്റിപ്പുറം പാലം കൂരുരിട്ടിൽ; രാത്രിയിൽ പാലത്തിലെത്തുമ്പോൾ ആശ്രയം വാഹനങ്ങളുടെ വെളിച്ചം മാത്രം
കുറ്റിപ്പുറം:ഭാരതപ്പുഴയ്ക്കുമീതെ പാലമുയർന്നിട്ട് പതിറ്റാണ്ടുകളേറെയായിട്ടും ഇതുവരെ വൈദ്യുതിവിളക്കുകൾ സ്ഥാപിക്കാൻ അധികൃതരാരും ശ്രമം നടത്തിയിട്ടില്ല. നാട്ടിലെ ഉൾപ്രദേശങ്ങളിലെ റോഡുകൾപോലും രാത്രിയിൽ പ്രകാശപൂരിതമാണ്. എന്നിട്ടും രാത്രിയിൽ കുറ്റിപ്പുറം പാലത്തിലെത്തുമ്പോൾ ആശ്രയം വാഹനങ്ങളുടെ വെളിച്ചമാണ്. അതില്ലെങ്കിൽ പിന്നെ തപ്പിത്തടഞ്ഞ് നടക്കണം.
പാലത്തിനടുത്തുള്ള മിനി പമ്പയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീർഥാടകർക്കായി വിശ്രമിക്കാനും മറ്റും സൗകര്യങ്ങൾ ഒരുക്കാറുണ്ട്. ഈസമയത്തുമാത്രമാണ് കുറ്റിപ്പുറം പാലത്തിൽ വൈദ്യുതിവിളക്കുകളുടെ പ്രകാശമെത്താറുള്ളത്. തവനൂർ ഗ്രാമപ്പഞ്ചായത്തും ടൂറിസം വകുപ്പ് അധികൃതരുമാണ് തീർഥാടകർക്ക് വെള്ളവും വെളിച്ചവുമുൾപ്പെടെയുള്ള സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിനൽകാറുള്ളത്.
തീർഥാടനകാലം കഴിയുന്നതോടെ രാത്രിയിൽ പാലം വീണ്ടും ഇരുൾമൂടും. സ്ഥിരമായി വൈദ്യുതിവിളക്കുകൾ സ്ഥാപിച്ചാൽമാത്രമേ പാലത്തിലെ ഇരുട്ടകറ്റാനാകൂ.
ഇതൊന്നും ഉത്തരവാദപ്പെട്ടവർക്ക് അറിയാഞ്ഞിട്ടല്ല. എന്നിട്ടും അവർ അതിനുവേണ്ട നടപടികൾ എടുക്കുന്നില്ലെന്നുള്ളതാണ് വാസ്തവം. ഇതിനു കാരണങ്ങൾ പലതുണ്ട്. ആരു മുൻകൈയെടുക്കുമെന്നതു തന്നെയാണ് പ്രധാനപ്രശ്‌നമായി നിൽക്കുന്നത്.
ദേശീയപാത അധികൃതർ, എം.പി., എം.എൽ.എ.മാർ, തവനൂർ, കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തുകൾ എന്നിവർക്കാർക്കുവേണമെങ്കിലും ഈ ഉദ്യമം ഏറ്റെടുക്കാവുന്നതേയുള്ളൂ. ദേശീയപാതയിലാണ് പാലം നിൽക്കുന്നത്. അതുകൊണ്ട് അവർ മുൻകൈയെടുക്കട്ടെ എന്ന നിലപാടിലായിരുന്നു മറ്റുള്ളവരെല്ലാം ഇത്രകാലമത്രയും. ഇനിയും ഇത്തരം നിലപാടുകളായി മുന്നോട്ടുപോകുന്നതിൽ അർഥമില്ല.
ആരെങ്കിലും മുൻകൈയെടുത്താൽ മാത്രമേ പാലത്തിനുമുകളിൽ വൈദ്യുതിവിളക്കുകൾ പ്രകാശംപരത്തുകയുള്ളൂ.
പാലം സ്ഥിതിചെയ്യുന്നത് ദേശീയപാതയിലാണെന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ, പാലം സ്ഥിതിചെയ്യുന്ന പഞ്ചായത്തും നിയോജകമണ്ഡലവും ഏതാണെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരംപറയാൻ അൽപ്പം പ്രയാസപ്പെടും. കുറ്റിപ്പുറം, തവനൂർ പഞ്ചായത്തുകളുടെ അതിർത്തിയാണ് കുറ്റിപ്പുറം പാലം. പാലത്തിന്റെ ഒരറ്റം തവനൂർ പഞ്ചായത്തും മറ്റേ അറ്റം കുറ്റിപ്പുറം പഞ്ചായത്തുമാണ്.
രണ്ടു പഞ്ചായത്തുകളെയും നിയോജകണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്നതാണ് കുറ്റിപ്പുറം പാലം.
തവനൂർ പഞ്ചായത്ത് തവനൂർ നിയോജകമണ്ഡലത്തിലും കുറ്റിപ്പുറം പഞ്ചായത്ത് കോട്ടയ്ക്കൽ മണ്ഡലത്തിലുമാണ്.
അതുകൊണ്ടായിരിക്കാം എം.എൽ.എ.മാരും പാലത്തിനുമുകളിലെ ഇരുട്ടിലേക്ക് ഇതുവരെ കണ്ണുതുറക്കാതിരുന്നത്.
എന്നാൽ, പൊന്നാനി ലോക്‌സഭാമണ്ഡലത്തിലാണ് ഈ പാലമെന്നതിൽ എതിരഭിപ്രായമില്ല. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ എം.പി.ക്കും ഇക്കാര്യത്തിനായി മുന്നിട്ടിറങ്ങാൻ തടസ്സമൊന്നുമില്ല. തനതുഫണ്ടുകളുപയോഗിച്ചോ സ്വകാര്യ സ്ഥാപനങ്ങളുടെയോ ഏജൻസികളുടെയോ സഹായത്താലോ വൈദ്യുതിവിളക്കുകൾ സ്ഥാപിക്കാവുന്നതേയുള്ളൂ.
ദേശീയപാതയിൽത്തന്നെയുള്ള കുറ്റിപ്പുറത്തെ റെയിൽവേ മേൽപ്പാലത്തിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ഏജൻസിയുമായി സഹകരിച്ചാണ് ഗ്രാമപ്പഞ്ചായത്ത് വൈദ്യുതിവിളക്കുകൾ സ്ഥാപിച്ചത്. ഇതേ രീതിയിലുള്ള പദ്ധതികൾ കുറ്റിപ്പുറം പാലത്തിലും നടപ്പാക്കാവുന്നതേയുള്ളൂ.