KERALA

കുന്നംകുളത്ത് അമ്മയെ കൊന്ന മകൾ അച്ഛനേയും കൊല്ലാൻ ശ്രമിച്ചു,ചായയിൽ വിഷം ചേർത്തു, കൊലപാതകം സ്വത്ത് കൈക്കലാക്കാൻ

തൃശൂർ കുന്നംകുളം കീഴൂരിൽ അമ്മയെ കൊന്ന മകൾ ഇന്ദുലേഖ അച്ഛനേയും കൊല്ലാൻ ശ്രമിച്ചു. അമ്മയുടേയും അച്ഛന്‍റേുയും പേരിലുള്ള 14 സെന്‍റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു മകൾ ഇന്ദുലേഖയുടെ ക്രൂരത. ഇരുവരേയും കൊല്ലാനായി അച്ഛനും അമ്മയ്ക്കും ചായയിൽ വിഷം ചേർത്ത് നൽകുകയായിരുന്നു. അമ്മ രുഗ്മിണി ചായ കുടിച്ചു. എന്നാൽ രുചി മാറ്റം തോന്നിയതോടെ അച്ഛൻ ചന്ദ്രൻ ചായ കുടിച്ചില്ല. പാറ്റയെ കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനി ആണ് അച്ഛനും അമ്മക്കും നൽകിയത്. വിഷം ഉള്ളിൽ ചെന്നതോടെ രുഗ്മിണിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച രുഗ്മിണി ചികിൽസക്കിടെ മരിച്ചു

മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് രുഗ്മിണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. പതിനേഴാം തീയതിയാണ് രുഗ്മിണിക്ക് വിഷം കൊടുത്തത്. നില വഷളായതിനെ തുടർന്ന് 19ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്.

വിഷാംശം കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് പൊലീസ് ചോദ്യം ചെയ്തു. ചായയിലെ രുചി മാറ്റവും വീട്ടിലെ കീടനാശിനിയുടെ സാന്നിധ്യവും അച്ഛൻ പറഞ്ഞതോടെയാണ് ആ വഴിക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിൽ ഇന്ദുലേഖ ഇത് സമ്മതിക്കുകയായിരുന്നു. 

അച്ഛനും അമ്മയ്ക്കും കുട്ടികൾക്കും ഒപ്പം കീഴൂരിലാണ് ഇന്ദുലേഖ താമസിച്ചിരുന്നത്. വിദേശത്ത് ആയിരുന്ന ഇവരുടെ ഭർത്താവ് ഈ അടുത്ത് നാട്ടിലെത്തിയിരുന്നു. എട്ട് ലക്ഷം രൂപ കടം ഇവർക്ക് ഉണ്ടായിരുന്നു. ഇത് തീർക്കാനായി അമ്മയുടേയും അച്ഛന്‍റേയും പേരിലുളള വീടും 14 സെന്‍റ് ഭൂമിയും കൈക്കലാക്കാനായിരുന്നു ഇന്ദുലേഖ കൊലപാതകം ചെയ്തത്. 

അസുഖ ബാധിതയായ അമ്മയെ ആശുപത്രിയിലെത്തിക്കുന്ന മകൾ, കൂടെ നിന്ന് പരിചരിക്കുന്ന മകൾ, അങ്ങനെ മാത്രം നാട്ടുകാർ അറിഞ്ഞ സംഭവത്തിൽ ഇന്ദുലേഖ ചെയ്ത സംഭവങ്ങൾ പുറത്തുവന്നു. അസുഖമാണെന്ന് പറഞ്ഞായിരുന്നു  മകൾ ഇന്ദുലേഖ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം അമ്മയെ എത്തിച്ചത്.  

ഇന്ദുലേഖയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതിനൊപ്പം 8 ലക്ഷം രൂപയുടെ  കടം ഇന്ദുലേഖക്ക് എങ്ങനെ ഉണ്ടായെന്നും ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button