കുതിച്ചുയർന്ന് സ്വർണവില; ഇന്ന് കൂടിയത് 560 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 560 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. 38720 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാം വില 70 രൂപ ഉയർന്ന് 4880 ആയി. രണ്ടു ദിവസത്തിനിടെ 880 രൂപയാണ് വർധിച്ചത്. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് ഓഹരി വിപണിയിൽ ഉണ്ടായ അനിശ്ചിതത്വമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്കു തിരിഞ്ഞതായി വിദഗ്ധർ പറയുന്നു. ഈ മാസം ആദ്യദിനം പവന് 37,360 രൂപ എന്ന നിലയിലാണ് സ്വർണം വ്യാപാരം തുടങ്ങിയത്. തൊട്ടടുത്ത ദിനം 38160 രൂപയിലെത്തി. മാർച്ച് മൂന്നിന് 320 രൂപ കുറഞ്ഞ് 37840 രൂപയായി. ഇന്നലെ 38160 രൂപയുണ്ടായിരുന്ന വിലയാണ് ഇപ്പോൾ 38,720 രൂപയിലെത്തി നിൽക്കുന്നത്. കോവിഡ് മഹാമാരിക്കാലത്താണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. പവന് 42,000 രൂപ വരെ എത്തിയ ശേഷമാണ് വില തിരിച്ചിറങ്ങിയത്. കോവിഡ് ഭീഷണി ഒഴിഞ്ഞുപോകാത്തതിനാൽ നിക്ഷേപകർ കയ്യിലുള്ള സ്വർണം പൂർണമായി വിൽക്കാൻ തയാറാകുന്നില്ല. കോവിഡിനൊപ്പം ആഗോളതലത്തിൽ നാണ്യപ്പെരുപ്പ ഭീഷണി നിലനിൽക്കുന്നത് സ്വർണവില ഇനിയും ഉയരാൻ കാരണമാകും. ഇതിനു പുറമേയാണ് യുദ്ധം വിപണിയിൽ ആഘാതമുണ്ടാക്കുന്നത്