അശ്വിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; പൊതുദർശനം വായനാശാലയിൽ
കെ വി അശ്വിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. ഇന്നലെ രാത്രിയോടെ കാസർഗോഡ് ചെറുവത്തൂരിലെത്തിച്ച മൃതദേഹം രാവിലെ നാട്ടിലെ പൊതുജന വായനാശാലയിൽ പൊതുദർശനത്തിന് വച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ ജനപ്രതിനിധികൾ പങ്കെടുത്തു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടറും മന്ത്രി അഹമ്മദ് ദേവർകോവിലും അശ്വിന് അന്ത്യാഞ്ജലി അർപ്പിച്ചു.
സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ള ജനങ്ങളാണ് അശ്വിനെ ഒരു നോക്ക് കാണാനായി എത്തിയത്. നാട്ടിലെ വായനശാലയിൽ ഒന്നര മണിക്കൂറോളം പൊതുദർശനമുണ്ടാകും. അതിന് ശേഷം കിഴക്കേമുറിയിലെ വീട്ടിലെത്തുക്കും.11 മണിക്കായിരിക്കും സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കുക.
മാതാപിതാക്കളും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ. പത്തൊമ്പതാം വയസിൽ ബിരുദ പഠനത്തിനിടയിൽ ഇലക്‌ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായാണ് അശ്വിൻ സൈന്യത്തിൽ പ്രവേശിച്ചത്.
ഓണം ആഘോഷിക്കാനായി നാട്ടിലെത്തിയ അശ്വിൻ ഒരു മാസം മുൻപാണ് തിരികെ പോയത്. നാട്ടിലെത്തുമ്പോഴെല്ലാം പൊതുരംഗത്തും കായിക രംഗത്തും സജീവമായിരുന്നു. ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെവി അശ്വിൻ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വിവരം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അധികൃതർ ബന്ധുക്കളെ അറിയിച്ചത്.