കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങി; രണ്ടു വയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന
കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങിയ രണ്ടു വയസുകാരന് രക്ഷകരായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍. കോഴിക്കോട് കുതിരവട്ടം സജീവ് കുമാറിന്റെ മകന്‍ അമര്‍നാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. പാത്രം മുറിച്ച് മാറ്റി അഗ്നി രക്ഷാസേന കുട്ടിയെ രക്ഷപ്പെടുത്തി. കളിച്ചു കൊണ്ടിരിക്കെയായിരുന്ന രണ്ടുവയസുകാരന്‍ അമര്‍നാഥിന്റെ തലയിലാണ് അലൂമിനിയത്തിന്റെ പാത്രം കുടുങ്ങിയത്. കുട്ടി കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിക്കാത്തതോടെയാണ് ഫയർഫോഴ്സിന്റ സഹായം തേടിയത്.
തലയില്‍ പാത്രം കൂടുങ്ങിയ അമർനാഥിനെയും എടുത്ത് വീട്ടുകാരും സമീപവാസികളും നാല് കിലോമീറ്റര്‍ അകലെയുള്ള മീഞ്ചന്ത അഗ്നിരക്ഷാ സേനയുടെ ഓഫീസിലേക്കെത്തി. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സഹായത്തില്‍ പാത്രം മുറിച്ചു മാറ്റുകയായിരുന്നു. ഷിയേഴ്സ് എന്ന ഉപകരണം ഉപയോഗിച്ചാണ് തലയില്‍ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റിയത്. അയല്‍വാസികളായ വിബീഷ്, പ്രതീഷ് എന്നിവര്‍ കുഞ്ഞിനെ മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിച്ചത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. സജിലന്‍, ഇ.എം. റഫീഖ്, ശിവദാസന്‍, കെ.എം. ജിഗേഷ്, പി. അനൂപ്, സി.പി. ബിനീഷ്, പി. രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാത്രം തലയിൽ നിന്ന് എടുക്കാൻ സാധിച്ചതോടെയാണ് മാതാപിതാക്കളുടെ ശ്വാസം നേരെ വീണത്. തലയിൽ പാത്രം കുടുങ്ങിയതോടെ ഏറെ ആശങ്കയിലായിരുന്നു വീട്ടുകാർ.
പാത്രം, മോതിരം എന്നിവ കുടങ്ങി നിരവധി പേരാണ് സഹായത്തിനായി ഫയർഫോഴ്സിനായി സമീപിക്കാറുള്ളത്. കുട്ടികളാണ് ഏറെയും ഇത്തരം അപകടങ്ങളിൽപ്പെടുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ രക്ഷാപ്രവർത്തനം നടത്തുന്നത് അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, ഫയർഫോഴ്സ് എത്താൻ വൈകിയാൽ പ്രശ്നം ഗുരുതരമാകും. മോതിരം കുടുങ്ങിയത് മുറിച്ചുമാറ്റാൻ നിരവധിപേരാണ് സമീപകാലത്ത് ഫയർഫോഴ്സിനെ സമീപിച്ചത്