തിരൂർ

“കരുതൽ ഹൃദയവുമായി മമ്മൂട്ടി; തിരൂർക്കാട്ടെ നിദ ഫാത്തിമയ്ക്ക് പുതുജീവിതം

മലപ്പുറം: തിരൂർക്കാട്ടെ ആ മൂന്നര വയസ്സുകാരിയെ മമ്മൂട്ടി നേരിൽ കണ്ടിട്ടില്ല. പക്ഷേ ഹൃദയം കൊണ്ടു ചേർത്തു പിടിച്ചു. മമ്മൂട്ടിയുടെ കരുതൽ അവൾക്കു തുണയായി. സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ്, ദുരിതനാളുകൾ പിന്നിട്ടു സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ് തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമ. ഹൃദയത്തിൽ ഒറ്റയറ മാത്രമായി ജനനം. അതിന്റേതായ ദുരിതം, വേദന. മമ്മൂട്ടിയുടെ കരുതലിന്റെ പങ്കു വയ്ക്കലിലൂടെ തിരൂർക്കാട്ടു നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക്. ‘മമ്മൂട്ടിയുടെ കുഞ്ഞിനെ’ ഇരുകയ്യും നീട്ടി സ്വീകരിച്ച് ആലുവ രാജഗിരി ആശുപത്രി മാനേജ്മെന്റും ഡോക്ടർമാരും. സങ്കീർണമായ ശസ്ത്രക്രിയ. മൂന്നാഴ്ചത്തെ ആശുപത്രിവാസം. അതായിരുന്നു സൗഖ്യത്തിലേക്ക് നിദ ഫാത്തിമയുടെ യാത്ര.

10 വർഷമായി സിനിമകളുടെ റിലീസ് ദിനത്തിൽ മമ്മൂട്ടിക്കു വാട്സാപ്പിൽ സന്ദേശങ്ങളയക്കുന്ന ആരാധകൻ പെരിന്തൽമണ്ണയിൽ ക്യാപ്പിട്ടോൾ സ്റ്റുഡിയോ നടത്തുന്ന പെരിന്തൽമണ്ണ സ്വദേശി ജസീർ ബാബുവാണു നിദയുടെ രോഗാവസ്ഥ മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയത്. 10 വർഷത്തിനിടെ ആദ്യമായി ജസീറിന്റെ സന്ദേശത്തോടു താരം പ്രതികരിച്ചു. ഒറ്റ മണിക്കൂറിനകം സഹായാഭ്യർഥന സ്വീകരിച്ചു. മമ്മൂട്ടി രക്ഷാധികാരിയായ ‘കെയർ ആൻഡ് ഷെയർ’ വാത്സല്യം പദ്ധതിയിലൂടെ സർജറിക്കു സൗകര്യമൊരുക്കി. 7ന് രാജഗിരിയിലെ പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. എം.മുസ്തഫ ജനീലിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി. ഒപ്പം, കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ.കെ.പ്രദീപ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ്.വെങ്കിടേശ്വരൻ, പീഡിയാട്രിക് ഐസിയു മേധാവി ഡോ. സൗമ്യ മേരി തോമസ് എന്നിവരും. മൂന്നുഘട്ട ശസ്ത്രക്രിയയിലെ അവസാനത്തേത്താണ് പൂർത്തിയായത്.

തിരൂർക്കാട്ടെ ഓട്ടോ ഡ്രൈവറായ അലിയുടെ മകളുടെ രോഗാവസ്ഥ സുഹൃത്ത് വഴിയാണു ജസീർ ബാബു അറിഞ്ഞത്. നാട്ടുകാർ ജസീറിനും മമ്മൂട്ടിക്കും നന്ദി പറയുന്നു. അലിയ്ക്കാകട്ടെ, മമ്മൂക്കയെ നേരിൽക്കണ്ടു നന്ദി പറയണം, ഒപ്പമൊരു ഫോട്ടോയെടുക്കണം. കളിയും ചിരിയും വീണ്ടെടുത്ത് ആശുപത്രി വിടുന്ന ദിനത്തിൽ നിദയെത്തേടി ചോരച്ചോപ്പുനിറത്തിൽ മമ്മൂട്ടിയുടെ പൂച്ചെണ്ട് എത്തി, സ്വന്തം കൈപ്പടയിലെ സ്നേഹമുദ്ര സഹിതം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button