കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. വൈകിട്ട് നാല് മണിയോടെ രാഹുല്‍ ഗാന്ധിക്കൊപ്പം ദില്ലി ഐ.ടി.ഒ യിലെ ഭഗത് സിംഗ് പ്രതിമക്ക് മുന്നിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഏറെനാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കനയ്യയും ഗുജറാത്തില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എ യായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ എത്തുന്നത്. ജിഗ്‌നേഷ് മേവാനി അംഗത്വം സ്വീകരിച്ചിട്ടില്ല. നിലവില്‍ സ്വതന്ത്ര എം.എല്‍.എ ആയതിനാല്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരാന്‍ സാങ്കേതിക പ്രശ്‌നമുള്ളതിനാലാണ് അംഗത്വമെടുക്കാത്തതെന്നാണ് ജിഗ്‌നേഷ് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ലെങ്കില്‍ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാര്‍ പറയുന്നു. ഭഗത് സിംഗിന്റെ വീര്യവും, ഗാന്ധിയുടെ ഏകതയും, അംബേദ്കറുടെ തുല്യതയും വേണം. ഇവര്‍ മൂവരുടെയും ചിത്രം രാഹുല്‍ ഗാന്ധിക്ക് നല്‍കിയെന്നും. ബിജെപിക്ക് കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു ബദലില്ലെന്നും കനയ്യ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.’എന്ത് ചെയ്തും ജനാധിപത്യത്തെയും ഇന്ത്യയുടെ ആത്മാവിനെയും രക്ഷിക്കേണ്ടത് ഉണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കുമെന്നും ജിഗ്‌നേഷ് മേവാനി അറിയിച്ചു’.അതേസമയം കനയ്യകുമാറിനെ സി.പി.ഐ യില്‍ നിന്ന് പുറത്താക്കിയതായി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ അറിയിച്ചു. കനയ്യ കുമാര്‍ നടത്തിയത് ചതിയാണ്. സംഘപരിവാര്‍ ആക്രമണങ്ങളില്‍ നിന്ന് കനയ്യ കുമാറിനെ സംരക്ഷിച്ചത് സി.പി.ഐ യാണ്. വ്യക്തിത്വങ്ങളുടെ തണലിലല്ല പാര്‍ട്ടി.സി.പി.ഐ മുന്നോട്ടു തന്നെയാണെന്നും ഡി രാജ അറിയിച്ചു.
കനയ്യകുമാർ കോൺഗ്രസിൽ ചേർന്നത് നിർഭാഗ്യകരമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.