ബേപ്പൂര്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം പൊന്നാനിയിൽ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ; ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു
പൊന്നാനി : പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട് മന്ദലാംകുന്നില്‍ അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെടുത്തു.പൊന്നാനി ഹിളര്‍പള്ളിയിലെ പുത്തംപുരയില്‍ മുഹമ്മദാലിയുടെ(57)മൃതദേഹമാണ് ബേപ്പൂര്‍ കടലില്‍ കണ്ടെത്തിയത്.
ബേപ്പൂരില്‍ നിന്ന് മുപ്പത് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ഒഴുകിനടക്കുന്ന നിലയില്‍ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവര്‍ ബേപ്പൂര്‍ കോസ്റ്റല്‍ പോലിസിന് വിവരം നല്‍കുകയായിരുന്നു.മറൈന്‍ ആംബുലന്‍സ് ബോട്ടില്‍ മൃതദേഹം ബേപ്പൂര്‍ തുറമുഖത്തെത്തിച്ചു. വിവരമറിഞ്ഞ് ബേപ്പൂരിലെത്തിയ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.തുടര്‍ന്ന് പോലിസ് ആംബുലന്‍സില്‍ പൊന്നാനിയിലെത്തിച്ചു.
ഒക്ടോബര്‍ 13ന് പൊന്നാനിയില്‍ നിന്ന് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. നാല് മത്സ്യ തൊഴിലാളികളാണ് ഇതിലുണ്ടായിരുന്നത്. ഇതില്‍ ഹംസകുട്ടിയെ ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകാര്‍ കണ്ടെത്തി രക്ഷിച്ചിരുന്നു.വള്ളത്തിലുണ്ടായിരുന്ന ചന്തക്കാരന്റെ ഇബ്രാഹിം, കുഞ്ഞിമരക്കാരത്ത് ബീരാന്‍ കുട്ടി എന്നിവരെ കണ്ടെത്താനായിട്ടില്ല. നഫീസയാണ് മരിച്ച മുഹമ്മദാലിയുടെ ഭാര്യ,മക്കള്‍ റഫീഖ്,ജമാല്‍,ഫാറൂഖ്,ജുബൈരിയ,മുബീന,മരുമക്കള്‍ അബൂബക്കര്‍,ഷാജി,ഹഫ്‌സ,ജമീല,സുല്‍ഫത്ത്.